Image

ഒരു പ്രജ്വല്‍ രേവണ്ണയില്‍ മാത്രം ഒതുങ്ങുന്നതല്ല ലൈംഗിക വൈകൃതങ്ങള്‍. 'സെക്ഷ്വല്‍ മൊറാലിറ്റി' ഏതു സമൂഹത്തിലും പാലിക്കപ്പെടേണ്ട ഒന്നാണ്(വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 02 May, 2024
 ഒരു പ്രജ്വല്‍ രേവണ്ണയില്‍ മാത്രം ഒതുങ്ങുന്നതല്ല ലൈംഗിക വൈകൃതങ്ങള്‍. 'സെക്ഷ്വല്‍ മൊറാലിറ്റി' ഏതു സമൂഹത്തിലും പാലിക്കപ്പെടേണ്ട ഒന്നാണ്(വെള്ളാശേരി ജോസഫ്)

2,976 അശ്‌ളീല വീഡിയോകളുമായി മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകന്റ്റെ 'ലീലാ വിലാസങ്ങള്‍' പുറത്തുവരുമ്പോള്‍, സുബോധമുള്ള ആര്‍ക്കും 'എത്ര സമയം ചിലവാക്കിയാണ് മൂവായിരത്തിനടുത്ത് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തത്; ഇവനൊന്നും വേറെ പണിയൊന്നുമില്ലേ' എന്നു ചോദിക്കാം. സത്യം പറഞ്ഞാല്‍, ആ ചോദ്യം പുരുഷ സമൂഹത്തോട് തന്നെ ചോദിക്കേണ്ടതാണ്. കാരണമെന്തെന്നുവെച്ചാല്‍, പല പുരുഷന്മാരുടെ മനസ്സിലെങ്കിലും ഒരു 'സെക്ഷ്വല്‍ പെര്‍വേര്‍ട്ട്' ഒളിഞ്ഞിരിക്കുന്നു എന്ന് തന്നെയാണ് പ്രജ്വല്‍ രേവണ്ണയുടെ പ്രവൃത്തികള്‍ സൂചിപ്പിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനായതുകൊണ്ട് ഇത്രയും കാലം പ്രജ്വല്‍ രേവണ്ണക്ക് തന്റ്റെ കുത്സിത പ്രവൃത്തികള്‍ ഒളിപ്പിക്കാന്‍ സാധിച്ചു. അതുകൊണ്ടു മാത്രമാണ് 2,976 അശ്‌ളീല വീഡിയോകള്‍ എടുത്തിട്ടും, നിയമത്തിന്റ്റെ കണ്ണില്‍ പെടാതെ പൊതുസമൂഹത്തില്‍ വിലസി നടക്കാനും, എം.പി. ആകാനുമൊക്കെ പ്രജ്വല്‍ രേവണ്ണക്ക് സാധിച്ചത്. പക്ഷെ കേവലം പ്രജ്വല്‍ രേവണ്ണയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത്തരം പ്രവണതകള്‍. ലൈംഗിക വൈകൃതങ്ങളില്‍ അഭിരമിക്കുന്നവര്‍ ഇഷ്ടം പോലെ നമ്മുടെ സമൂഹത്തിലുണ്ട്; എല്ലാ സമൂഹങ്ങളിലുമുണ്ട്.

'കാസ്റ്റിംഗ് കൗച്ച്' ആരോപണങ്ങള്‍ ഇന്ത്യയിലെ പല ഭാഷകളിലേയും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും നടന്മാര്‍ക്കും നേരെ ഉയര്‍ന്നിട്ടുണ്ട്. 'ഒരു അവസരം തരണമെങ്കില്‍ തനിക്കൊരു അവസരം തരൂ' എന്നു പറയുന്ന ഇഷ്ടം പോലെ സംവിധായകരും നിര്‍മാതാക്കളും നടന്മാരും ഇന്ത്യന്‍ സിനിമകളിലും ലോക സിനിമകളിലുമുണ്ട്. 'സഹകരിക്കാത്ത അനേകം നടിമാര്‍' സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്.

ഹോളിവുഡ് നടനായിരുന്ന ജാക് നിക്കോള്‍സണ്‍ ആയിരത്തോളം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും പറയപ്പെടുന്നു. ചിലര്‍ ആയിരത്തിന് മുകളിലാണ് ജാക് നിക്കോള്‍സണുമായി ബന്ധമുള്ള 'കണക്കുകള്‍' ഉള്‍ക്കൊള്ളിക്കുന്നത്. നമ്മുടെ കമലഹാസനും അടൂര്‍ ഭാസിക്കുമൊക്കെ എതിരേ പല രീതിയിലുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കോട്ടയം ശാന്തയുടെ ആത്മകഥ അടൂര്‍ ഭാസിയെ പോലുള്ള മലയാള സിനിമയിലെ ഒരുപാട് ബിംബങ്ങളെ തുറന്നു കാട്ടിയിട്ടുണ്ട്. KPAC  ലളിതയും ഈയിടെ നടി ഷീലയും അടൂര്‍ ഭാസിക്കെതിരെ സംസാരിച്ചിട്ടുണ്ട്. 'മി റ്റു' പോലുള്ള 'മൂവ്‌മെന്റ്റുകള്‍' പണ്ടുണ്ടായിരുന്നെങ്കില്‍ അടൂര്‍ ഭാസിയെ പോലുള്ളവരുടെ ചെയ്തികള്‍ ചോദ്യം ചെയ്യപ്പെടുമായിരുന്നു എന്നാണ് ഈയിടെ ഷീല പറഞ്ഞത്. ഇപ്പോള്‍ പോലും ജസ്റ്റീസ് ഹേമ തയാറാക്കിയ സിനിമാ മേഖലയിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് കേരളാ സര്‍ക്കാര്‍ പ്രകാശനം ചെയ്യുന്നില്ല. എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ടെന്നുള്ളത് വ്യക്തം.

ഇതെഴുതുന്നയാള്‍ വായിച്ച ജോണ്‍ എഫ്. കെന്നഡിയുടെ 800-ല്‍ മിച്ചം പേജുള്ള ഒരു ജീവചരിത്രത്തില്‍, ഭാര്യയായ ജാക്വിലിന്‍ കെന്നഡിയെ കൂടാതെ കെന്നഡിക്ക് ബന്ധമുണ്ടായിരുന്ന 4 സ്ത്രീകളുടെ ഫോട്ടോ സഹിതം വിവരണമുണ്ട്. മരിലിന്‍ മണ്‍റോയുടെ ഉണ്ടായിരുന്ന ബന്ധം വേറെ. ജോണ്‍ എഫ്. കെന്നഡി ഏതോ ഒരു ജനറ്റിക് രോഗത്തിന് പ്രതിവിധിയായി 'കോര്‍ട്ടിക്കോ സ്റ്റെറോയിഡ് ഇന്‍ജക്ഷന്‍' എടുത്തിരുന്നു. അത് അദ്ദേഹത്തിന് വല്ലാത്ത ''സെക്ഷ്വല്‍ സ്റ്റിമുലേഷന്‍' ഉണ്ടാക്കിയിരുന്നു എന്നാണ് ഇത്തരം 'സെക്‌സ് അഡിക്ഷന്' കാരണമായി  ജീവ ചരിത്രകാരന്മാര്‍ പറയുന്നത്. ബില്‍ ക്ലിന്റ്റണ്‍, ഡൊണാള്‍ഡ് ട്രംപ് - ഇവരും സ്ത്രീ വിഷയത്തില്‍ മോശക്കാരല്ലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ്റുമാര്‍ ആയിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്റ് ആയിരുന്ന സീനിയര്‍ ജോര്‍ജ് ബുഷ് 90 വയസു കഴിഞ്ഞു വീല്‍ ചെയറില്‍ ആയിരുന്നപ്പോള്‍ പോലും ചില 'സെക്ഷ്വല്‍ സാഹസങ്ങള്‍ക്ക്' മുതിര്‍ന്നിട്ടുണ്ടെന്നാണ് അമേരിക്കയില്‍ നിന്നുള്ള 'റൂമറുകള്‍' പറയുന്നത്.

ഇന്‍ഡ്യാക്കാരും സെക്‌സിന്റ്റെ കാര്യം വരുമ്പോള്‍, ഒട്ടുമേ മോശക്കാര്‍ ആയിരുന്നില്ല. വാത്സ്യായന മഹര്‍ഷി കാമസൂത്രത്തില്‍ 70 'സെക്ഷ്വല്‍ പൊസിഷനുകളെ' കുറിച്ച് പറയുന്നുണ്ട്. മലയാളത്തില്‍ പുരുഷ കേന്ദ്രീകൃതമായ കാമസൂത്രത്തിനെതിരായാണ് കെ.ആര്‍. ഇന്ദിര 'സ്‌ത്രൈണ കാമസൂത്രം' പ്രകാശനം ചെയ്തത്. സ്‌ത്രൈണ കാമസൂത്രം'എന്ന പുസ്തകത്തില്‍ കെ.ആര്‍. ഇന്ദിര മുന്നോട്ടുവെക്കുന്ന കണ്‍സെപ്റ്റ് പോലെ അത്ര സ്ത്രീ വിരുദ്ധം അല്ലായിരുന്നു ഒറിജിനല്‍ കാമസൂത്രം. കാരണമെന്തെന്നുവെച്ചാല്‍, വാത്സ്യായന മഹര്‍ഷിയെ കാമസൂത്രം എഴുതാന്‍ കണ്ടമാനം 'പ്രവൃത്തി പരിചയം' ഉണ്ടായിരുന്ന പാടലീപുത്രത്തിലെ ഒരു 'ലൈംഗിക തൊഴിലാളി' സഹായിച്ചതായാണ് പറയപ്പെടുന്നത്. സ്ത്രീകള്‍ തന്നെ ഇത്തരത്തിലുള്ള 'വിജ്ഞാനം' പകര്‍ന്നുകൊടുക്കുമ്പോള്‍, അതത്ര സ്ത്രീ വിരുദ്ധമെന്ന് പറയാന്‍ ആവില്ലല്ലോ.

ഇനി, വാത്സ്യായനന്റ്റെ കാമസൂത്രം മാത്രമല്ല പുരാതന ഇന്ത്യയില്‍ നിന്ന് സെക്‌സിനെ കുറിച്ച് വന്നിട്ടുള്ള പുസ്തകമെന്നുള്ളതും മനസിലാക്കേണ്ടതുണ്ട്. 'അനംഗരംഗം' പോലെയുള്ള വേറെയും അനേകം പുസ്തകങ്ങള്‍ വന്നിട്ടുണ്ട്. പണ്ടത്തെ ഇന്‍ഡ്യാക്കാര്‍ 'ഈ വിഷയത്തില്‍' ഒട്ടുമേ മോശക്കാര്‍ അല്ലായിരുന്നു എന്നു തന്നെയാണ് നമ്മുടെ ക്ഷേത്രങ്ങളില്‍ നിരന്നിരിക്കുന്ന സുരസുന്ദരിമാരുടേയും, സാലഭഞ്ചികരുടേയും ശില്‍പങ്ങള്‍ സൂചിപ്പിക്കുന്നത്.
'സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...' - എന്നാണല്ലോ വയലാറിന്റ്റെ 'ചെമ്പരത്തി'-യിലെ പ്രസിദ്ധമായ പാട്ട്. അര്‍ദ്ധ നഗ്‌നകളും, രതി ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നവരുമായ സ്ത്രീകളൊയൊക്കെ നമ്മുടെ പല ക്ഷേത്രങ്ങളിലും കാണാം. അതിലൊന്നും പണ്ടുകാലത്ത് ആര്‍ക്കും ഒരു മോശവും തോന്നിയിരുന്നില്ല.

കോണാര്‍ക്ക്, ഖജുരാഹോ, അസംഖ്യം ചോള ക്ഷേത്രങ്ങള്‍ - ഇവിടെയൊക്കെ നിരന്നിരിക്കുന്ന രതി ശില്‍പങ്ങള്‍ ഇന്ത്യന്‍ പാരമ്പര്യം ലൈംഗികതയെ പാപമായോ, മോശം കാര്യമായോ കണ്ടിരുന്നില്ല എന്നതിനുള്ള തെളിവാണ്. പിന്നീട് ജാതി ചിന്ത പ്രബലമായ  മധ്യ കാലഘട്ടമായപ്പോഴാണ് സ്ത്രീകള്‍ക്കും ലൈംഗികതക്കും നേരെ കണ്ടമാനം നിയന്ത്രണങ്ങള്‍ വന്നത്. പുരോഹിത വര്‍ഗത്തിന്റ്റെ ആധിപത്യവും, വിദേശ ശക്തികളുടെ ആക്രമണങ്ങളുമെല്ലാം വിക്ടോറിയന്‍ സദാചാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാക്കി ഇന്ത്യന്‍ സമൂഹത്തെ മാറ്റി. ഒരു നൂറ്റാണ്ടു മുമ്പ് വരെ മാറ് മറക്കാതെ ഇഷ്ടം പോലെ സ്ത്രീകള്‍ നടന്നിരുന്ന സംസ്ഥാനമാണ് കേരളം. ഒരു 40-50 വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ ഇഷ്ടംപോലെ ഗ്രാമ വേശ്യകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഉണ്ണിയച്ചീ ചരിതം, ഉണ്ണിയാടി ചരിതം, ഉണ്ണിച്ചിരുതേവി ചരിതം, വൈശിക തന്ത്രം - തുടങ്ങിയ കൃതികള്‍ പഴയകാലത്തെ കേരളത്തിന്റ്റേതായി ഉണ്ടായിരുന്നു. മണിപ്രവാള കൃതികളുടെയൊക്കെ പേരു സൂചിപ്പിക്കുന്നതുപോലെ എല്ലാ കൃതികളിലും വിഷയം ഗണികാ വര്‍ണ്ണനയാണ്.

പണ്ടുണ്ടായിരുന്ന ലൈംഗിക വൃത്തികളില്‍ നിന്ന് വളരെ വിഭിന്നമാണ് ആധുനിക മെഡിക്കല്‍ സയന്‍സിലെ കണ്ടുപിടുത്തങ്ങള്‍ ഉപയോഗിച്ചുള്ള ലൈംഗിക സമീപനങ്ങള്‍. 'സൈക്കോ ആക്റ്റീവ്' മരുന്നുകളുടെ സ്വാധീനത്തില്‍ ലൈംഗിക ബന്ധം ദീര്‍ഖിപ്പിക്കുന്നതടക്കം പല തലതിരിഞ്ഞ രീതികളും ഇന്നിപ്പോള്‍ നിലവിലുണ്ട്.

'മെത്' അല്ലെങ്കില്‍ 'ക്രിസ്റ്റല്‍ മെത്തഫെറ്റമിന്‍' ഉപയോഗിച്ചുള്ള 'കെമിക്കല്‍ സ്റ്റിമുലേഷന്‍' ലൈംഗിക ബന്ധത്തിന് മുമ്പായി ഉപയോഗിക്കുന്ന ഒന്നിപ്പോള്‍ നിലവിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലും പ്രക്ഷേപണം ചെയ്ത അമേരിക്കന്‍ ടെലിവിഷന്‍ സീരിയലായ 'ബ്രെയ്ക്കിങ് ബാഡ്' കണ്ടാല്‍ മതി ഇത്തരത്തിലുള്ള മയക്കുമരുന്നുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുവാന്‍. 'ബ്രെയ്ക്കിങ് ബാഡ്'-ല്‍ വാള്‍ട്ടര്‍ വൈറ്റ് എന്ന കെമിസ്ട്രി അദ്ധ്യാപകന്‍ തന്റ്റെ കെമിസ്ട്രിയില്‍ ഉള്ള വിജ്ഞാനം 'മെത്' അല്ലെങ്കില്‍ 'ക്രിസ്റ്റല്‍ മെത്തഫെറ്റമിന്‍'  എന്ന മയക്കു മരുന്ന് നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്തുന്നു. അതുവഴി വാള്‍ട്ടര്‍ വൈറ്റിന് കോടികണക്കിന് ഡോളറുകളും കിട്ടുന്നു. കള്ളപ്പണവും മാഫിയയും, സെക്‌സ് ട്രെയിഡുമൊക്കെ അനുബന്ധ വ്യവസായങ്ങളായി വരുന്ന ഒന്നാണീ മയക്കുമരുന്നിന്റ്റെ ഉല്‍പ്പാദനവും വിതരണവും. അതൊക്കെ 'ബ്രെയ്ക്കിങ് ബാഡ്' സീരിയല്‍ കാണിക്കുന്നുണ്ട്.

മരുന്നുകളിലൂടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിച്ച് ഉണ്ടാക്കുന്ന ലൈംഗിക ഉത്തേജനങ്ങള്‍ ഒട്ടുമേ സുരക്ഷിതമല്ല. ശാരീരിക ഉത്തേജകങ്ങളിലൂടെ ഉണ്ടാക്കുന്ന മെച്ചപ്പെട്ട ലൈംഗികതയില്‍ ഒന്നുകില്‍ മരണപ്പെടാനുള്ള സാധ്യതയും അതല്ലെങ്കില്‍ ലൈംഗിക ഉത്തേജനം വരാതിരിക്കാനുള്ള സാധ്യതയും കൂടിയുണ്ട്.

'ഡെയ്‌സി ചെയിന്‍', 'കെം സെക്‌സ്' (കെമിക്കല്‍ സെക്‌സ്), 'ഗ്യാങ് ബാങ്ങ്', 'കുക്കോള്‍ഡ് സെഷന്‍' -  എന്നൊക്കെ വിളിക്കപ്പെടുന്ന അനേകം 'സെക്ഷ്വല്‍ പെര്‍വേര്‍ഷന്‍' അഥവാ 'സെക്‌സ് അഡിക്ഷന്‍' രീതികള്‍ പാശ്ചാത്യ രാജ്യങ്ങളിലുണ്ട്. പോണോഗ്രാഫിക് സിനിമകളുടെ പിന്നാമ്പുറങ്ങളിലാണ് ഇതുപോലെയുള്ള 'സെക്ഷ്വല്‍ പെര്‍വേര്‍ഷനും', 'സെക്‌സ് അഡിക്ഷനും' കൂടുതലും കാണപ്പെടുന്നത്. ഇത്തരം ലൈംഗിക  വൈകൃതങ്ങളുടെ ദുരിതങ്ങള്‍ പേറുന്നത് പലപ്പോഴും അഡല്‍റ്റ് സിനിമകളിലെ തന്നെ നായികമാരാണ്.

കഴിഞ്ഞ വര്‍ഷം അഡല്‍റ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ സോഫിയ ലിയോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. 'അതൊരു സ്വോഭാവികമായ മരണമല്ല; കൊലപാതകമാണ്' എന്നുള്ള ആരോപണങ്ങള്‍ മരണത്തിനു പിന്നാലെ വന്നിരുന്നു. കാഗ്നി ലിന്‍ കാര്‍ട്ടര്‍, ജെസ്സി ജെയ്ന്‍, തൈന ഫീല്‍ഡ്സ് തുടങ്ങിയ നീലചിത്ര താരങ്ങളും കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഇതിന് പുറകേയാണ് ഇരുപത്തി ആറാം വയസില്‍ സോഫിയ ലിയോണും മരിച്ചത്. 'മള്‍ട്ടി മില്യണ്‍' സ്വത്തൊക്കെയുള്ള അഡല്‍റ്റ് താരങ്ങള്‍ വെറുതെയങ്ങ് ആത്മഹത്യ ചെയ്യുമോ? അവിടെയാണ് ദുരൂഹത വരുന്നത്. മിക്കവാറും 'പോണോഗ്രാഫിക്  ഇന്‍ഡസ്ട്രിയിലെ രഹസ്യങ്ങള്‍' പുറത്തു വരാതിരിക്കാന്‍ ഇവരെ 'തീര്‍ത്തു കളഞ്ഞതാകാനാണ്' സാധ്യത.

'സൈക്കോ ആക്റ്റീവ്' മരുന്നുകളുടെ സ്വാധീനത്തില്‍ ലൈംഗിക ബന്ധം ദീര്‍ഖിപ്പിക്കുന്നതടക്കം പല തലതിരിഞ്ഞ ലൈംഗിക വൈകൃതങ്ങളും 'പോണോഗ്രാഫിക്  ഇന്‍ഡസ്ട്രിയുമായി' ബന്ധപ്പെട്ട് നിലവിലുള്ളതായി പറയപ്പെടുന്നു. ഇത്തരം രീതികള്‍ നിയമ വിരുദ്ധമാണ്. ഒന്നിലധികം പങ്കാളികളുള്ള അനേകം തലതിരിഞ്ഞ ലൈംഗിക രീതികള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ന് പരീക്ഷിക്കപ്പെടുന്നു. പ്രവാസികള്‍ കണ്ടമാനമുള്ള മലയാളികളുടെ ഇടയില്‍ ഇത്തരം രീതികള്‍ 'ട്രെന്‍ഡിങ്' ആവാത്തതില്‍ നമുക്ക് ആശ്വസിക്കാം. 'സെക്ഷ്വല്‍ മൊറാലിറ്റി' മനുഷ്യ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. 'സെക്ഷ്വല്‍ മൊറാലിറ്റി' ഒന്നും പാലിക്കാതിരുന്നതുകൊണ്ടാണ് 'പോംപെ' പോലുള്ള അനേകം നാഗരികതകള്‍ അകാല ചരമമടഞ്ഞതായി പറയപ്പെടുന്നത്.

(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക