Image

ഐശ്വര്യത്തിലേക്ക് ഒരു ചുവട്  (ഏപ്രിൽ 29 ലോക നൃത്തദിനം: വിജയ് സി. എച്ച് )

Published on 29 April, 2024
ഐശ്വര്യത്തിലേക്ക് ഒരു ചുവട്  (ഏപ്രിൽ 29 ലോക നൃത്തദിനം: വിജയ് സി. എച്ച് )

നൃത്തകലയോടുള്ള ഇഷ്ടം സാധാരണക്കാരിൽ വർദ്ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഫ്രഞ്ച് നർത്തകനും ബാലെ സംവിധായകനുമായിരുന്ന ജീൻ-ജോർജിസ് നോവയുടെ ജന്മദിനമായ ഏപ്രിൽ 29 ലോക നൃത്തദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതെങ്കിൽ, കലകൾ നിലകൊള്ളേണ്ടത് സമൂഹത്തിനു വേണ്ടിയെന്നു വിശ്വസിക്കുന്ന കലാമണ്ഡലം ഐശ്വര്യയുടെ നൃത്തജീവിതം കലാസ്നേഹികൾ അറിയാതെ പോകരുത്. 
"സമൂഹത്തിൻ്റെ അടിത്തട്ടിൽനിന്നു വരുന്നൊരു വ്യക്തിയാണ് ഞാൻ. ജീവിത വ്യഗ്രതകളാൽ വിണ്ടുകീറിയതായിരുന്നു എൻ്റെ കുട്ടിക്കാലം. വീട്ടുജോലികൾക്കു പോയും, വീടുവീടാന്തരം കയറിയിറങ്ങി ചെടി തൈകൾ വിറ്റുമാണ് എൻ്റെ അമ്മ എന്നെ വളർത്തിയതും പഠിപ്പിച്ചതും," കേരള കലാമണ്ഡലം യുവപ്രതിഭാ പുരസ്കാര ജേതാവായ ഐശ്വര്യ പറഞ്ഞു തുടങ്ങി...


🟥 ഒന്നുമില്ലായ്മയിൽ നിന്ന്
എൻ്റെ തുടക്കം ഒന്നുമില്ലായ്മയിൽ നിന്നാണ്! എന്നിരുന്നാലും ചെറിയ ചില നേട്ടങ്ങൾ കൈവരിക്കാൻ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ കേരള കലാമണ്ഡലത്തിൻ്റെ യുവപ്രതിഭാ പുരസ്കാരം നേടി. മോഹിനിയാട്ടത്തിൽ ബിരുദാനന്തര ബിരുദവും (MA), പെർഫോർമിങ് ആർട്ട്സിൽ M.Phil-ലും നേടാനായി. ഇപ്പാൾ ഞാൻ UGC-Net വിജയിച്ചതിനു ശേഷം, PhD ബിരുദത്തിനായുള്ള ഗവേഷക വിദ്യാർത്ഥിയായി കലാമണ്ഡലം കൽപിത സർവകലാശാലയിൽ പഠിക്കുന്നു. കൂടാതെ പട്ടാമ്പിയിൽ ഒരു നൃത്തപരിശീലന വിദ്യാലയം നടത്തിവരുന്നു.


🟥 സാമൂഹിക പ്രതിബദ്ധത
കേരളത്തിൻ്റെ തനത് ക്ലാസ്സിക് നൃത്തരൂപമാണ് മോഹിനിയാട്ടം. പക്ഷെ, ആ ചുവടുകൾ സമൂഹ നന്മയ്ക്കു വേണ്ടിയായിരിക്കണമെന്ന് ഞാൻ കരുതുന്നു. സാമൂഹിക പ്രതിബദ്ധതയില്ലെങ്കിൽ കലാരൂപങ്ങൾ വ്യർത്ഥമായിത്തീരുന്നു. പുതുമകളിലൂടെ നൃത്തങ്ങൾക്ക് കൂടുതൽ അർത്ഥങ്ങൾ നൽകാൻ നമുക്കു സാധിക്കും. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതി തിരുനാൾ രാമവർമ്മ രാജാവിൻ്റെ കാലത്ത് പുത്തൻ ഉണർവ് ലഭിച്ച ലാസ്യ-ലാവണ്യ സമ്പന്നമായ ആവിഷ്കാര കലയിൽ, സാമൂഹിക നന്മകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന ധാരാളം പരിഷ്കാരങ്ങൾക്ക് സാധ്യതകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നവയായിരിക്കണം നമ്മുടെ കലാരൂപങ്ങൾ. കലകൾ നിലകൊള്ളേണ്ടത് സമൂഹത്തിനു വേണ്ടിയാണ്.


🟥 സ്കൂളിൽ കലാതിലകം
പഠിപ്പിനോടൊപ്പം പാട്ടും, കവിതയെഴുത്തും, നാടകാഭിനയവും, മോഹിനിയാട്ടവും എൻ്റെ കൂടെയുണ്ടായിരുന്നു. ചുവടുകൾ വെപ്പിച്ച്, നാട്യകലയുടെ ബാലപാഠം എന്നെ പഠിപ്പിച്ചത് എൻ്റെ അമ്മ തന്നെ. അമ്മയുടെ ചോരയിൽ കലാസ്നേഹമുണ്ടായത് സ്വാഭാവികം. അമ്മയുടെ അമ്മ (എൻ്റെ അമ്മമ്മ) ഒരു തിരുവാതിരക്കളി നർത്തകിയായിരുന്നു. വലിയ വീടുകളിൽ പോയി അവിടെയുള്ളവരെ അമ്മമ്മ തിരുവാതിരക്കളി പഠിപ്പിച്ചിരുന്നു. അമ്മമ്മയുടെ ചോരയാണ് എൻ്റെ സിരകളിൽ ഒഴുകുന്നതെന്ന് അമ്മ ചിലപ്പോൾ എന്നെ ഓർമ്മിപ്പിക്കാറുണ്ട്. അമ്മയുടെ വാക്കുകളിൽ നിന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടു. അമ്മയിൽനിന്ന് നൃത്ത പരിശീലനം പതിവായുണ്ടായിരുന്നതിനാൽ, കലോത്സവങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളിലെ ജൂനിയർ, സീനിയർ നിലകളിൽ ലഭിച്ച വേദികളൊന്നും നഷ്ടപ്പെടുത്തിയതുമില്ല. സ്കൂൾ, ഉപജില്ല, റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങളിലും പങ്കെടുത്തു. തുടർന്നാണ് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പോയൻ്റുകൾ നേടി സ്കൂൾ തലത്തിലുള്ള കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്.


🟥 കലാമണ്ഡലത്തിൽ കവിതയെഴുത്ത്
ഏഴാം ക്ലാസ്സു മുതൽ ഞാൻ പഠിച്ചത് കേരള കലാമണ്ഡലത്തിലാണ്. താമസവും കലാമണ്ഡലത്തിൽ തന്നെയായിരുന്നു. അക്കാലങ്ങളിലാണ് എനിയ്ക്ക് കവിതകൾ എഴുതുവാൻ കൂടുതൽ പ്രേരണ ലഭിച്ചത്. കുട്ടിക്കാലത്തു തന്നെ പെറ്റമ്മയിൽ നിന്ന് പിരിഞ്ഞു താമസിക്കുന്നവരുടെ ദുഃഖം എന്നെ വല്ലാതെ അലട്ടി. പ്രിയ മാതാവ് കൂടെയില്ലാത്തൊരു ജീവിതം എൻ്റെയും ഒരു പരുക്കൻ യാഥാർത്ഥ്യമായിരുന്നല്ലൊ. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഞങ്ങൾക്ക് ആശ്വാസം പകർന്നിരുന്നത് ഒരുമിച്ചിരുന്നുള്ള വർത്തമാനങ്ങളും, വായനകളും, ഇത്തിരി എഴുത്തും മറ്റുമൊക്കെയായിരുന്നു. ഏകാന്തത സർഗഭാവനകൾക്കും ചിറക് നൽകുമല്ലൊ. ഞാൻ കുറെ കവിതകളെഴുതി. കേരള സംഗീത നാടക അക്കാദമിയുടെ ദ്വൈമാസികയായ 'കേളി'യിൽ അതിലൊന്ന് അച്ചടിച്ചുവന്നത്, എനിയ്ക്കുമാത്രമല്ല, സഹപാഠികൾക്കെല്ലാം കൂടുതൽ എഴുതാൻ ആവേശം നൽകി. 'സുനാമി' എന്ന എൻ്റെ ആ കവിത പല സദസ്സുകളിലും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആ വരികൾ എനിയ്ക്ക് കുറെ സമ്മാനങ്ങളും നേടിത്തന്നു.


🟥 പ്രമേയങ്ങളെല്ലാം ജനനന്മയ്ക്ക്
സർവത്ര ദുരന്തം വിതച്ചുകൊണ്ട് 2018-ൽ കേരളത്തിൽ ആദ്യ പ്രളയമെത്തി. സമാധാനത്തിൽ കഴിയുന്നൊരു സമൂഹത്തിൽ മാത്രമേ പ്രകടന കലകളും, ദൃശ്യ കലകളും വളരൂവെന്ന് ഞാൻ തിരിച്ചറിഞ്ഞു. ആയതിനാൽ, ആവിഷ്കാരകലയെ ശാന്തി സന്ദേശമെത്തിക്കാനാണ് ഞാൻ പ്രയോജനപ്പെടുത്തിയത്. അനവധി വേദികളിൽ മോഹിനിയാട്ട ചുവടുകളിലൂടെ ഞാൻ വരച്ചുകാട്ടിയത് ജന നന്മയ്ക്ക് ഉപകാരപ്പെടുന്ന പ്രമേയങ്ങളാണ്. രണ്ടാം പ്രളയവും, തുടർന്നെത്തിയ മഹാമാരിയും നാട്ടിൽ അശാന്തി പരത്തിയപ്പോൾ, ആവിഷ്കാര കലകൾ ജന നന്മയ്ക്കായ് പലതും ചെയ്യാൻ ത്രാണിയുള്ളൊരു മാധ്യമമാണെന്ന യാഥാർത്ഥ്യം പൊതുവെ അംഗീകരിക്കപ്പെടുകയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പുതുമകളിൽ ചാലിച്ചൊരുക്കിയ അവതരണങ്ങൾക്ക് ഗാനങ്ങളെഴുതിയും, സംഗീതം ചിട്ടപ്പെടുത്തിയും, പൊതുവേദികൾ ഒരുക്കിയും എത്രയോ സഹൃദയർ സഹകരിച്ചു.


🟥 മഹാമാരിക്കെതിരെ
ഇരുണ്ട കാലത്ത് പ്രത്യാശയുടെ പ്രകാശം പരത്താൻ, പ്രശസ്ത നാടകകൃത്ത് കരിവെള്ളൂർ മുരളിയുടെ 'വരുക വീണ്ടും...' എന്നു തുടങ്ങുന്ന വരികൾക്ക് നൃത്താവിഷ്കാരം ഒരുക്കി ഒട്ടനവധി വേദികളിൽ അവതരിപ്പിച്ചു. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുവാനും, മാരക വൈറസിനെ നേരിടാൻ പൊതുജനങ്ങളെ തയ്യാറാക്കുവാനുമായിരുന്നു Stay-home-stay-safe എന്ന ഈ നൃത്തഭാഷ്യം. മഹാമാരി സ്തംഭിപ്പിച്ച തൊഴിൽ മേഖലയിൽ ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ടവർക്കൊരു കൈത്താങ്ങായി ഈ പരിപാടി മാറി. സാമൂഹിക അകൽച്ചയിൽ ഒറ്റപ്പെട്ടുപോയവരുടെ ആത്മവിശ്വാസം പുനഃസ്ഥാപിപ്പിക്കാനും കുറെയൊക്കെ സാധിച്ചു. പ്രളയങ്ങൾ സൃഷ്ടിച്ച ദുരിതത്തിൽ ജനം നട്ടംതിരിഞ്ഞപ്പോഴും എളിയ നർത്തകി എന്ന നിലയിൽ കഴിയുന്ന വിധം സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ വാങ്ങി കേമ്പുകളിൽ എത്തിച്ചു കൊടുത്തു. കോവിഡ് കാലത്തും ദീർഘകാലം ഭക്ഷണ വിതരണം നടത്തി. പാചകവും, ഭക്ഷണ വിതരണവും സുഗമമാക്കാൻ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.


🟥 പ്രകൃതിയെ വീണ്ടെടുക്കാൻ 
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുഗതകുമാരി ടീച്ചറുടെ പ്രശസ്ത കാവ്യത്തിന് നൃത്തരൂപം ചിട്ടപ്പെടുത്തി പല വേദികളിലും ചുവടുവച്ചു. മനുഷ്യൻ്റെ പ്രകൃതമാണ് പ്രകൃതിയെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തലായിരുന്നു ഉദ്ദേശ്യം. 'ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി...' എന്നു തുടങ്ങുന്ന കവിതയുടെ സന്ദേശം സാധാരണക്കാരുടെ ഇടയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടയാണ്. കവിത ഞാൻ തന്നെ പാടി നൃത്തം ചവിട്ടുകയായിരുന്നു. അടച്ചുപൂട്ടൽ കാലത്തെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ടായിരുന്നു അവതരണങ്ങൾ.


🟥 ഇന്നോ നീ സുമംഗലി
ചലച്ചിത്ര അഭിനേതാവും, സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പ്രേംജിയുടെ 'ഇന്നോ നീ സുമംഗലി' എന്ന പ്രശസ്ത കവിതയ്ക്ക് മോഹിനിയാട്ടത്തിൽ ആവിഷ്കാരം ഒരുക്കി നിരവധി വേദികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് കോവിഡാനന്തര കാലത്തെ ഒരു വലിയ നേട്ടമായി കരുതുന്നു. അന്ധവിശ്വാസങ്ങൾക്കും, കൊടിയ ജീവിത ദുരവസ്ഥകൾക്കുമെതിരെ പോരാടിയ പ്രേംജിയ്ക്കുള്ളൊരു ശ്രദ്ധാഞ്ജലിയാണ് എൻ്റെ ഈ നൃത്തഭാഷ്യം. 'ഇന്നോ നീ സുമംഗലി'യിലെ 'ഉമ' എന്ന കഥാപാത്രമായി സ്വയം പരിണമിച്ചു, സംസ്ഥാനത്ത് ഉടനീളം ആടുകയായിരുന്നു ഞാൻ. എല്ലാ ദുർവിധികൾക്കെതിരെയും പട പൊരുതുന്ന ഉമ!


🟥 ഫെല്ലോഷിപ്പ് അധ്യാപിക
നമ്മുടെ കലാപൈതൃകം പരിപോഷിപ്പിക്കുക, എല്ലാ വിഭാഗം ജനങ്ങളിലും കലാഭിരുചി വളർത്തുക മുതലായ ലക്ഷ്യങ്ങളോടെ കേരള സാംസ്ക്കാരിക വകുപ്പ് 2019 മുതൽ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കേരളീയ കലാരൂപങ്ങളായ ക്ലാസിക്കൽ നൃത്തങ്ങൾ, അഭിനയം, ചിത്രരചന, ശില്പനിർമ്മാണം, ഫോക്ലോർ തുടങ്ങിയ മേഖലകളിലാണ് സൗജന്യ പരിശീലനം നൽകുന്നത്. കലാവിഷയങ്ങൾ അക്കാഡമിക് ആയി പഠിച്ചവരിൽ
നിന്നാണ് ഫെലോഷിപ്പ് കലാകാരന്മാരെയും കലാകാരികളെയും അദ്ധ്യാപനത്തിന്
തെരഞ്ഞെടുത്തിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്കിലെ മോഹിനിയാട്ടം അധ്യാപികയായി എന്നെ നിയമിച്ചു. മോഹിനിയാട്ടത്തെ വളരെ ലളിതമായി ആവിഷ്കരിക്കാനും, സാധാരണക്കാർക്ക് പരിചയപ്പെടുത്താനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. മോഹിനിയാട്ട ചുവടുകളുമായി രാജ്യത്തിൻ്റെ തലസ്ഥാനത്തും (Commonwealth Games Inaugural Ceremony), വിദേശ രാജ്യങ്ങളിലുമൊക്കെ എത്തിയിട്ടുണ്ടെങ്കിലും, വജ്രജൂബിലി ഫെലോഷിപ്പ് പോലെയുള്ളൊരു ജനകീയ പദ്ധതിയുടെ ഭാഗമാകുന്നതിലാണ് കൂടുതൽ അഭിമാനം തോന്നുന്നത്.


🟥 കുടുംബ പശ്ചാത്തലം
പാലക്കാട് ജില്ലയിലെ പട്ടാമ്പിയ്ക്കു കിഴക്കുള്ള ഓങ്ങല്ലൂരാണ് ജന്മദേശം. അച്ഛനാൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ, അമ്മയുടെ കുടുംബമാണ് അഭയം നൽകിയത്. ഞാൻ മിശ്രവിവാഹിതയാണ്. സമൂഹത്തിൽ നിന്ന് എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ വിവാഹിതരായി. എന്നെപ്പോലെ, വളരെ സാധാരണ കുടുംബത്തിലെ അംഗമായ റഫീഖ് അമൻ ഇന്ന് എൻ്റെ തണൽ മരം മാത്രമല്ല, കലാവീഥിയിലെ നെയ്ത്തിരി വെട്ടം കൂടിയാണ്. റഫീക്കേട്ടൻ വിഭാവനം ചെയ്തതാണ് എൻ്റെ മികച്ച ചില രംഗാവതരണങ്ങൾ. ചെറിയ രീതിയിലുള്ള ഒരു ചലച്ചിത്ര അഭിനേതാവു കൂടിയാണ് അദ്ദേഹം. റിച്ചുവും സാൻവിയും ഞങ്ങളുടെ കൊച്ചു പുത്രിമാർ.

ഐശ്വര്യത്തിലേക്ക് ഒരു ചുവട്  (ഏപ്രിൽ 29 ലോക നൃത്തദിനം: വിജയ് സി. എച്ച് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക