തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ കടുത്ത ത്രികോണ മത്സരം നേരിടുന്ന ഡോക്ടർ ശശി തരൂർ അനായാസ വിജയം നേടുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ പ്രത്യാശ പ്രകടിപ്പിച്ചു. "കടുത്ത മത്സരത്തിൽ തരൂർ വിജയിക്കും എന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ," പ്രചാരണം സമാപിച്ചപ്പോൾ വൈസ് ചെയർ ജോർജ് ഏബ്രഹാം തിരുവനന്തപുരത്തു പറഞ്ഞു.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് തരൂരിന്റെ ബിജെപി എതിരാളി. ഇടതു മുന്നണി മുൻ എം പി യായ സി പി ഐ യുടെ പന്ന്യൻ രവീന്ദ്രനെ ഇറക്കി.
ബി ജെ പി പണം വാരിയെറിഞ്ഞുവെന്നു ഏബ്രഹാം പറഞ്ഞു. രവീന്ദ്രൻ തരൂരിനെ നിരന്തരം ആക്രമിക്കയായിരുന്നു. "മണ്ഡലത്തിലെ പല കോൺഗ്രസ് സംഘടനകളും വേണ്ടത്ര ഉഷാറായില്ല. എന്നാൽ അണികൾ ഊർജസ്വലരായി രംഗത്തിറങ്ങി. അവരാണ് കോൺഗ്രസിനു വിജയം ഉറപ്പാക്കുക."
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തീരപ്രദേശത്തു അസ്വസ്ഥത ഉളവാക്കിയിട്ടുണ്ടെന്നു ഏബ്രഹാം പറഞ്ഞു. മണിപ്പൂരിലെ അതിക്രമങ്ങളും അവിടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഗോത്രവർഗ മേഖലയിൽ വിഷയമാണ്. നഗരത്തിലെ വരേണ്യ വർഗ്ഗത്തിന് ബി ജെ പിയോടൊരു ചായ്‌വുണ്ട്. മുസ്ലിങ്ങൾ പൊതുവെ തരൂരിനൊപ്പമാണ്.
IOC USA sees Tharoor win