ഹരാരെ: സിംബാബ്വെ മുൻ ക്രിക്കറ്റ് താരം ഗയ് വിറ്റാല്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതരമായി രക്ഷപ്പെട്ടു.
സിംബാവയിലെ ബഫല്ലോ റേഞ്ചില്‍ വച്ചാണ് താരം പുലിയുടെ ആക്രമണത്തിന് ഇരയായത്. എയർ ലിഫ്റ്റ് ചെയ്ത് ഹരാരെയിലെത്തിച്ച വിറ്റാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായാണു വിവരം.
ഗയ് വിറ്റാലിന്റെ ഭാര്യ ഹന്ന സ്റ്റൂക്സ് വിറ്റാല്‍ ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രം പുറത്തുവിട്ടു. തലയ്ക്കും കൈകള്‍ക്കുമാണ് പരിക്കേറ്റത്. ഗയ് വിറ്റാലിന്റെ വളർത്തുനായ ചിക്കാരയാണ് പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ചത്. ചിക്കാരയ്ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. രാവിലെ ട്രക്കിങ്ങിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്.
സിംബാബ്വെയിലെ ഹുമാനിയില്‍ സഫാരി ബിസിനസ് നടത്തുകയാണ് വിറ്റാല്‍. ഇത് ആദ്യമായല്ല സിംബാവെ ക്രിക്കറ്റ് താരം വന്യ ജീവികളുമായി ഏറ്റുമുട്ടേണ്ടതായി വരുന്നത്. 2013ല്‍ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയില്‍നിന്ന് ഭീമൻ മുതലയെ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. മുതലയുണ്ടെന്നറിയാതെ വിറ്റാല്‍ രാത്രി കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. അടുത്ത ദിവസം വീട്ടു ജോലിക്കാരിയാണ് മുതലയെ കണ്ടെത്തിയത്.
സിംബാബ്വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഗയ് വിറ്റാല്‍.