തൃശൂർ :കാഞ്ഞാണി അരിമ്ബൂർ വെളുത്തൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍നിന്ന് ഒമ്ബതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.
കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതിനാലാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമം വിഫലമായത്. തുടർന്ന് കുഞ്ഞിനെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് സ്ത്രീ കടന്നുകളഞ്ഞു.
വെളുത്തൂർ വിഷ്ണു-അലീന ദമ്ബതികളുടെ മകൻ അദ്വിക് ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അരിമ്ബൂർ വെളുത്തൂരില്‍ സെന്റ് ജോർജ് പള്ളി കപ്പേളക്കു സമീപമാണ് സംഭവം. ഈ സമയം അലീന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനകത്ത് കിടപ്പുമുറിയിലെ കട്ടിലില്‍ അദ്വികിനെ കിടത്തി, മരുന്ന് കൊടുക്കുന്ന ഫില്ലർ കഴുകാനായി അലീന വീടിനു പിറകിലേക്കു പോയി. കുറച്ച് കഴിഞ്ഞ് വന്നുനോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു.
നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ അലീന കണ്ടത് കുഞ്ഞിനെയുംകൊണ്ട് കടന്നുകളയാൻ ശ്രമിക്കുന്ന നാടോടി സ്ത്രീയെയാണ്. പുറത്ത് കരുതി വെച്ചിരുന്ന ചാക്കിനടുത്തേക്ക് കുഞ്ഞിനെ എത്തിക്കുന്നതിനിടയിലാണ് അലീന ഓടിയെത്തിയത്. ശ്രമം പാളിയതറിഞ്ഞ നാടോടി സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് ചാക്കുമെടുത്ത് വീടിന് എതിർവശത്തുള്ള റോഡിലൂടെ കടന്നുകളഞ്ഞതായും തടിച്ച് ഉയരമുള്ള സ്ത്രീയാണ് കുട്ടിയെ തട്ടിയെടുത്തതെന്നും ഇവരെക്കണ്ടാല്‍ തിരിച്ചറിയുമെന്നും അലീന പറഞ്ഞു.
വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പരിസരങ്ങളില്‍ അന്വേഷിച്ചെങ്കിലും നാടോടി സ്ത്രീയെ കണ്ടെത്താനായില്ല.