അരിസോണയിൽ 2020 തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റം 16 പേരുടെ മേൽ ചുമത്തി. ഡൊണാൾഡ് ട്രംപ് ജോ ബൈഡനോടു തോറ്റതിനെ തുടർന്നു വ്യാജ ഇലക്ടർമാരെ സംഘടിപ്പിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ടവരിൽ ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മാർക്ക് മെഡോവ്‌സ്, അഭിഭാഷകൻ റൂഡി ജൂലിയാനി എന്നിവർ ഉൾപ്പെടുന്നു.
പ്രതികളിൽ 11 പേർ വ്യാജ ഇലക്ടർമാരായ റിപ്പബ്ലിക്കൻ അംഗങ്ങളാണ്. അരിസോണയിൽ ട്രംപ് ബൈഡനെ തോൽപിച്ചെന്നു അവർ കോൺഗ്രസിനു എഴുതി കൊടുത്തിരുന്നു. ബൈഡൻ 10,000ത്തിലേറെ വോട്ടിനാണ് അരിസോണ നേടിയത്.
അരിസോണയെ പ്രതിനിധീകരിച്ചു ഇലക്ടറൽ കോളജിലേക്കു
റിപ്പബ്ലിക്കൻ പാർട്ടി നിയോഗിച്ച 11 പേർ 2020 ഡിസംബർ 14നു ഫീനിക്‌സിൽ സമ്മേളിച്ചു അവർ തിരഞ്ഞെടുക്കപ്പെട്ട ഇലക്ടർമാരാണെന്ന വ്യാജ പ്രഖ്യാപനത്തിൽ ഒപ്പുവച്ചിരുന്നു. അരിസോണ ട്രംപ് പിടിച്ചെന്നും അതിൽ പറഞ്ഞു. ചടങ്ങിന്റെ ഒരു മിനിറ്റ് നീളുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ കയറ്റി. കോൺഗ്രസിലേക്കും അയച്ചു. എന്നാൽ കോൺഗ്രസ് അത് അവഗണിച്ചു.
ബൈഡന്റെ വിജയത്തെ ചോദ്യം ചെയ്തു ഈ 11 പേർ കോടതിയിൽ പോവുകയും ചെയ്തിരുന്നു. എന്നാൽ തെളിവൊന്നുമില്ല എന്നു ചൂണ്ടിക്കാട്ടി കോടതി അതു തള്ളി.
ട്രംപ് കേസിൽ പറയുന്ന ഗൂഢാലോചനയിൽ പങ്കാളിയാണ്. എന്നാൽ അദ്ദേഹത്തെ പ്രതിയാക്കിയിട്ടില്ല. ട്രംപിന്റെ പങ്കാളികളുടെ മേൽ ഈ കുറ്റം ചുമത്തുന്ന നാലാമത്തെ സംസ്ഥാനമായി അരിസോണ. തിരഞ്ഞെടുപ്പിൽ ബൈഡൻ തട്ടിപ്പു നടത്തി എന്ന ആരോപണം പക്ഷെ അദ്ദേഹം ഇപ്പോഴും ആവർത്തിക്കുന്നു.
രാഷ്ട്രീയമായ ആരോപണങ്ങളാണ് പ്രതികളുടെ മേൽ ചാർത്തിയതെന്നു മെഡോസിന്റെ അഭിഭാഷകൻ ജോർജ് ടെർവിലിഗർ പറഞ്ഞു. എന്നാൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നു അരിസോണ അറ്റോണി ജനറൽ ക്രിസ് മായസ് പറഞ്ഞു.
Trump allies indicted in Arizona for setting up fake electors