അന്താരാഷ്ട്ര കമ്പനിയായ നെസ്ലെ ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡിൽ അമിതമായി പഞ്ചസാര ചേർക്കുന്നത് വലിയ ആശങ്കയ്ക്കു കാരണമാവുന്നു. യുകെ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഈ ഉത്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നതേയില്ല എന്നു പബ്ലിക് ഐ എന്ന സ്വിസ് സംഘടനയും ഇന്റർനാഷനൽ ബേബി ഫുഡ് അസോസിയേഷൻ നെറ്റ് വർക്കും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ ലഭ്യമായ സെറിലാക്ക് ഓരോ തവണ കഴിക്കുമ്പോഴും മൂന്നു ഗ്രാമോളം പഞ്ചസാര അകത്തു ചെല്ലുന്നുണ്ട്. എന്നാൽ ജർമനിയിലും യുകെയിലും അതില്ല. എത്യോപ്യ, തായ്ലൻഡ് തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ ആറു ഗ്രാം ഉണ്ട്.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാണ് ഈ നിയമലംഘനം കാണുന്നത്. അമിതവണ്ണവും നിത്യ രോഗങ്ങളും വിളിച്ചു വരുത്തുന്ന നെസ്ലെയുടെ ഈ പ്രവർത്തനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.
സ്വിസ് കമ്പനിയായ നെസ്ലെ കുറ്റസമ്മതം നടത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നെസ്ലെ പഞ്ചസാരയുടെ അളവ് 30% കുറച്ചെന്നു നെസ്ലെ ഇന്ത്യയുടെ വക്താവ് ചൂണ്ടിക്കാട്ടുന്നു. ഇനിയും കുറയ്ക്കാൻ ഉത്പന്നങ്ങൾ വിലയിരുത്തുകയും പുതുക്കുകയും ചെയ്യുന്നുണ്ട്.
"ദരിദ്ര രാജ്യങ്ങളിൽ" നെസ്ലെ ബേബി ഫുഡ് ഉത്പന്നങ്ങളിൽ പഞ്ചസാരയും തേനും ചേർക്കുന്നുണ്ടെന്നു പ്രമുഖ ബ്രിട്ടീഷ് പത്രമായ 'ദ ഗാർഡിയൻ' ഏപ്രിൽ 24നു റിപ്പോർട്ട് ചെയ്തിരുന്നു. പബ്ലിക്ക് ഐ ഇന്ത്യയിൽ പരിശോധിച്ച എല്ലാ സാമ്പിളുകളിലും പഞ്ചസാര കണ്ടെത്തി.
നെസ്ലെയുടെ ഇരട്ടത്താപ്പിനു യാതൊരു ന്യായവുമില്ലെന്നു ലോകാരോഗ്യ സംഘടനയുടെ വിദഗ്ദൻ നിഗെൽ റോളിൻസ് പറഞ്ഞു.
Nestle adds sugar in baby food