Image

ചുരുക്കെഴുത്ത് (കവിത: വേണുനമ്പ്യാർ)

Published on 23 April, 2024
ചുരുക്കെഴുത്ത് (കവിത: വേണുനമ്പ്യാർ)

കവിത 
ദൈവത്തിന്റെ
ലിപിരഹിതമായ
ചുരുക്കെഴുത്ത്!

കവിയതു സ്വപ്നത്തിൽ കേട്ടെഴുതുമ്പോൾ
സംഭവം ഏറി വന്നാൽ
വെടിപ്പില്ലാത്ത പണിക്കറ തീരാത്ത
ഒരു മുഷിപ്പൻ പരാവർത്തനം.

ആവശ്യത്തിൽ കവിഞ്ഞ
നീട്ടവും സ്‌ഥൂലതയും
സ്വന്തം അലങ്കാരമായി കരുതി
കവി അഹങ്കരിക്കും.

കവി കേശാദിപാദം 
കവിയാണൊ
അവധൂതനാണൊ
നാടോടിയാണൊ
ക്രാന്തദർശിയാണൊ
വചനകുബേരനാണൊ
സരസ്വതീദാസനെന്ന പോലെ
ലഹരീദാസനുമാണൊ
ചുണ്ണാമ്പും നിലാവും
തിരിച്ചറിവാൻ വയ്യാത്തവനാണൊ?

നിരഹങ്കാരിയായ
വിഷുപ്പക്ഷി പാടും:

"കവി
കൊമ്പത്താ
തൂങ്ങിച്ചാകാൻ!

കുരുവി
വരമ്പത്താ
കാലാ പെറുക്കാൻ"

കവി ശരാശരി
സ്വപ്നജീവി
അവനെങ്ങനെ വായിച്ചെടുക്കും
ദൈവത്തിന്റെ ഗൂഢലിപികൾ!

വൃത്തഭംഗം മോഹഭംഗം
കവിയ്ക്ക് കോള് കിട്ടാഞ്ഞാൽ
തിരസ്കാരത്താൽ
ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു
കവിഹൃദയവാൽവുകൾ 

ചത്താ കരയരുത്
കവിയെ
കണ്ടാ മിണ്ടരുത്

കരഞ്ഞാൽ കവി
ഉയിർത്തെഴുന്നേറ്റു കളയും

മിണ്ടിയാൽ കവി
കടം ചോദിച്ചേക്കും

കാലത്തിന്റെ
കാവ്യനീതി
കവിയുടെ
തലയിലെഴുത്ത്!

ഊഞ്ഞാൽ കെട്ടിയ
കയറഴിച്ച് കഴുത്തിൽ കുരുക്കി മറ്റേയറ്റം കേടായ ഫാനിൽ കെട്ടി
തൂങ്ങിച്ചത്താൽ 
അലമുറയിടാനാരുണ്ട്?
ഉറ കുത്തിയ ഒരു മരപ്പെട്ടി പ്ലസ്
ഇനിയും മുഴുമിക്കാത്ത ഇത്തിരി ചിന്തുകൾ!

 

Join WhatsApp News
Sudhir Panikkaveetil 2024-04-23 11:54:57
ആരാണ് കവി എന്ന് കവിയായ ശ്രീ വേണു നമ്പ്യാർ ചോദിക്കുന്നു. കവിത ദൈവദത്തമാണ് കവി അത് കേട്ടെഴുതുമ്പോൾ ഒരേ സംഗതി തന്നെ മറ്റൊരു തരത്തിൽ പ്രസ്താവിക്കലാണ്. പക്ഷെ ചില പൊടിപ്പും തൊങ്ങലുമൊക്കെ വച്ച് അലങ്കരിച്ച് കവി അഹങ്കരിക്കുന്ന. ശ്രീ നമ്പ്യാർ ആരാണ് കവി എന്ന് ചോദിച്ചുകൊണ്ട് ചില സംശയങ്ങൾ ഉന്നയിക്കുന്നതിൽ പ്രശസ്ത കവി പി കുഞ്ഞിരാമൻ നായർ ഉണ്ട്. അദ്ദേഹം വെറ്റില മുറുക്കാൻ ചുണ്ണാമ്പ് തേക്കുമ്പോൾ ആലക്തിക ദീപങ്ങൾ കെട്ടുപോയി. അപ്പോൾ അദ്ദേഹം കവി ബാലചന്ദ്രനോട് ചോദിച്ചുപോലും എനിക്ക് നിലാവും ചുണ്ണാമ്പും തെറ്റുന്നുവെന്നു. അതൊക്കെ അനുഗ്രഹീതനായ കവികൾക്കെ സാധിക്കു. കവികൾ സ്വപ്നജീവികളാണ് അവർക്ക് ദൈവത്തിന്റെ ഗൂഢലിപികൾ എങ്ങനെ തിരിച്ചറിയും. തുടക്കത്തിൽ കവി പറയുന്നത് ലിപികളില്ലാത്ത ചുരുക്കെഴുത്താണ് കവിതയെന്നു. ഒരു പക്ഷെ ലിപികൾ ഇല്ലാത്തതുകൊണ്ട് അത് ഗൂഢമാണെന്നു കവി ചിന്തിക്കയാകാം. കവികൾ പലപ്പോഴും അവഗണിക്കപ്പെടുന്ന സൂചനയും തരുന്നുണ്ട്. കവികൾ ഈ ഭൂമിയിൽ നിന്നും പോയാൽ അവർ അവശേഷിപ്പിക്കുന്നത് അവരുടെ കാവ്യശകലങ്ങൾ മാത്രം. അല്ലാതെ കവികളെ പലപ്പോഴും ലക്ഷ്മീദേവി പ്രസാദിക്കാറില്ലല്ലോ. ഒത്തിരി ആശയങ്ങൾ ചേർത്ത് രചിച്ച് കവിത. വായനക്കാരെ ചിന്തിപ്പിച്ചുകൊണ്ട് ഒരു കാവ്യലോകത്തേക്ക് കൊണ്ട് പോകാൻ പര്യാപ്തമായ വിധത്തിലുള്ള ആവിഷ്കാരം. അഭിനന്ദനം ശ്രീ നമ്പ്യാർ.
ദൈവം 2024-04-23 20:47:22
നിങ്ങൾ ഉണ്ടാക്കി നിങ്ങൾ എന്തൊക്കയോ ഭ്രാന്ത് പുലമ്പുന്നു. ആരെങ്കിലും എന്നെ രക്ഷിക്കുമോ. എന്റെ ഭക്തന്മാർ എവിടെ?. ഇവർ എന്നെ തൂലികക്ക് കശാപ്പ് ചെയ്യുന്നു.
ഒരു സാധരണ മലയാളി 2024-04-24 03:07:51
സുധീർ സാർ ഇല്ലായിരുന്നെങ്കിൽ നമ്പ്യാരുടെ കവിത കട്ടപുക ആകുമായിരുന്നു.
വേണുനമ്പ്യാർ 2024-04-25 03:16:57
രസമറിയാത്തവൻ കറിയെ പഴിക്കും. വിളമ്പിയ കയിലിനെ കുറ്റപ്പെടുത്തും. രസമറിയുന്ന ആൾ കറി കൂട്ടി നാലു ജനത്തോട് അതിന്റെ രസതന്ത്രത്തെക്കുറിച്ച് പുകഴ്ത്തിപ്പറയും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക