Image

എഴുപതിനോരത്തിരിക്കുമ്പോള്‍ (കവിത : മിനി ആന്റണി)

മിനി ആന്റണി Published on 12 January, 2024
എഴുപതിനോരത്തിരിക്കുമ്പോള്‍ (കവിത : മിനി ആന്റണി)

ഇവിടെ ഈ
എഴുപതിനോരത്തിരിക്കുമ്പോൾ.

ചിന്തകൾ
വെള്ളിയിഴകളെ തലോടി

തിമിരം വന്ന കണ്ണുകളിലേക്ക്
കോക്കിരിക്കാട്ടി
ചുളിഞ്ഞ കൈകാലുകളെ നോക്കി
മൂക്കത്ത് വിരൽ വച്ച്
പുറകിലോട്ടോടി.

ചെരുപ്പില്ലെന്ന് പരിഭവിച്ച
വഴികളിലൂടെ
രുചിയില്ലെന്ന് വക്രിച്ച
അടുക്കളയിലേക്ക് നടന്നു.

തണുക്കുന്നെന്ന് ചിണുങ്ങിയ
കീറപ്പായ ചുരുട്ടി
പനിക്കോള് കൊണ്ട് വിറച്ച
ചുക്കുചായ മോന്തി .

വാഴപ്പോളയിലെ മഷി തോണ്ടി
കണ്ണിലെഴുതി
കടക്കണ്ണെറിഞ്ഞ്
പുഞ്ചിരിയൊളിപ്പിച്ച്
നടക്കാതെയിരിക്കാതെ
ഓടിയോടിക്കിതച്ച്
അന്നെന്തൊരു രസമായിരുന്നെന്ന്
ഓർക്കുമ്പോൾ
കണ്ണെരിയുന്നെങ്കിലും
തൊണ്ട കനക്കുന്നെങ്കിലും
ചുണ്ട് വെറുതെ ചിരിക്കുന്നു.
വെറുതെയങ്ങനെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക