Image

കര്‍ക്കടകംപതിനാറ്: രാമായണ പാരായണം; താരോപദേശം, സീതാന്വേഷത്തിന്റെ ആരംഭം വരെ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 01 August, 2023
 കര്‍ക്കടകംപതിനാറ്: രാമായണ പാരായണം; താരോപദേശം, സീതാന്വേഷത്തിന്റെ ആരംഭം വരെ (ദുര്‍ഗ മനോജ് )

രാമായണത്തില്‍ ധര്‍മ്മമൂര്‍ത്തിയായ രാമനു നേരെ വായനക്കാരന്റെ നെറ്റി ചുളിയുന്ന ആദ്യ സന്ദര്‍ഭം ബാലീ വധം തന്നെയാണ്.
സുഗ്രീവനുമായി യുദ്ധം ചെയ്യുമ്പോള്‍ മറഞ്ഞിരുന്നു ബാലിയുടെ മാറു പിളര്‍ക്കുന്ന രാമന്‍. രാമന്‍ ആ പ്രവര്‍ത്തിച്ചത് ശരിയോ തെറ്റോ? ഉത്തമപുരുഷനു നേര്‍ക്ക് വിമര്‍ശകര്‍ എയ്യുന്ന ആദ്യ ശരം ഈ സന്ദര്‍ഭത്തിലാണ് സംഭവിക്കുന്നത്. അവര്‍ പറയുന്ന കാരണങ്ങള്‍ നോക്കാം.
1. ബാലിയും രാമനും തമ്മില്‍ ശത്രുതയില്ല.
2. രാവണനെ കീഴടക്കുവാന്‍ സാധിച്ചതു പരമേശ്വരനും പിന്നെ ബാലിക്കും മാത്രമാണ്. സസ്യാവന്ദന വേളയില്‍ ബാലിയുടെ വാലില്‍ തൂങ്ങാന്‍ പോയ രാവണനെ നാലു സമുദ്രത്തിലും മുക്കിയെടുത്ത കഥ വിഖ്യാതമാണ്.
3. സുഗ്രീവനേക്കാള്‍ പോരില്‍ മുമ്പന്‍ ബാലിയാണ്. ആ ബാലിയുമായി ഒരു സഖ്യം രൂപപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്.
4. ഇറച്ചിക്കു വേണ്ടി വേട്ടയാടിയതാണെങ്കില്‍, കുരങ്ങുകളെ മാംസത്തിനായി വേട്ടയാടുക പതിവില്ല.
ഇവയുടെ മറുപടി ഇതാണ്.
 രാമന്‍ ആദ്യം സഖ്യം ചെയ്യുന്നത് സുഗ്രീവനുമായാണ്. അതിനാല്‍ സുഗ്രീവശത്രു രാമന്റേയും ശത്രുവാകുന്നു.
രണ്ട്, ബാലി സുഗ്രീവനെ ഓടിച്ച ശേഷം സുഗ്രീവഭാര്യയായ രുമയെ ജീവിത പങ്കാളിയാക്കുന്നു. അനുജനെ മകനായി കാണേണ്ട സമയത്ത് അവനെ ഓടിച്ചു വിട്ട് അവന്റ ഭാര്യയെ പ്രാപിച്ചാല്‍ മരണമാണു ദണ്ഡം.
മൂന്നാമതായി ക്ഷത്രിയന്മാര്‍ക്കു ഏതു മൃഗങ്ങളേയും വേട്ടയാടാം.
ഇത്രയുമാണ് ബാലീ വധത്തിനുള്ള ന്യായങ്ങള്‍.

ബാലിയുടെ സംസ്‌ക്കാരവും ഉദകക്രിയയും വേണ്ട വിധം കഴിഞ്ഞു. ഇനി വേണ്ടത് കിഷ്‌കിന്ധക്ക് അധിപനുണ്ടാവുക എന്നതാണ്. അങ്ങനെ കിഷ്‌കിന്ധാധിപനായി സുഗ്രീവനെ നിശ്ചയിച്ചു. പട്ടാഭിഷേകത്തിനായി രാമലക്ഷ്മണന്മാരെ ക്ഷണിച്ചുവെങ്കിലും പതിനാലു വര്‍ഷം വനവാസം എന്നതില്‍ നിന്നും പിന്മാറാനാകില്ല എന്നു പറഞ്ഞുകൊണ്ടു രാമന്‍ ആ ആതിഥ്യം കൈക്കൊണ്ടില്ല. സുഗ്രീവാഭിഷേകം യഥാവിധി നടന്നു. അഭിഷേകം കഴിഞ്ഞതോടെ രാമന്‍ ലക്ഷ്മണനോടൊത്ത് കിഷ്‌കിന്ദയില്‍ നിന്നും മാറി താമസിക്കാന്‍ നിശ്ചയിച്ചു. കാട്ടില്‍ വലിയൊരു ഗുഹയില്‍ അവര്‍ പാര്‍ത്തു തുടങ്ങി. അതീവ രമണീയമായ ആ ദിക്കില്‍, രാമന്‍ ഓരോ നിമിഷവും സീതാവിരഹത്തില്‍ വേദനിച്ചു. മഴക്കാലം മാറി, ശരത്ക്കാലത്തു കാലം അനുകൂലമാകുമ്പോള്‍ രാവണവധം നടത്തി സീതയെ വീണ്ടെടുക്കാമെന്നു ലക്ഷ്മണന്‍ രാമനെ സാന്ത്വനിപ്പിച്ചു. പിന്നെ കൊടികുത്തിയ മഴയുമായി വര്‍ഷകാലമെത്തി. മുകില്‍ കൊണ്ടു മാനം മൂടി, സൂര്യദര്‍ശനം സാധിക്കാതെ, പുഴകള്‍ വലിയ നീര്‍ച്ചാലുകള്‍ ഒഴുക്കിക്കൊണ്ടും വര്‍ഷകാലത്തു കുളിരണിഞ്ഞു. ഈ വിശ്രമകാലം സുഗ്രീവന്‍ പത്‌നിമാരോടൊത്തു മദിച്ചു.
രാജ്യകാര്യങ്ങള്‍ ശ്രദ്ധിക്കാതെ, മദിച്ചു ജീവിച്ച സുഗ്രീവനോടു പക്ഷേ, മാരുതി, വര്‍ഷകാലം കഴിയുകയാണെന്നും, സീതാന്വേഷണത്തിനായി വേണ്ടതു ചെയ്യാന്‍ വൈകുകയാണെന്നും അറിയിച്ചു. അതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുവാന്‍ സുഗ്രീവന്‍ ഉത്തരവിട്ടു. പതിനഞ്ചു നാള്‍ക്കകം എല്ലാ വാനരന്മാരും കൊട്ടാരത്തില്‍ എത്തിച്ചേരണമെന്ന് രാജാനുശാസനം നല്‍കപ്പെട്ടു.
മഴക്കാലമൊഴിഞ്ഞു. ഏഴിലംപാലപ്പൂക്കളിലും അര്‍ക്കേന്ദു താരകളുടെ രശ്മികളിലും കൊമ്പനാനകളുടെ കേളികളിലും കാന്തി പകുത്തു കൊണ്ടു ശരത്ക്കാലം വന്നെത്തി. കുറിഞ്ഞിയും വേട്ടയും പൂത്തതു മത്താര്‍ന്ന വണ്ടുകള്‍ മുരളുന്നതുമായ വനങ്ങളില്‍ വിലേന്തി കടുത്ത ദണ്ഡമേകിക്കൊണ്ട് കാമന്‍ കറങ്ങുന്നു. നാടു നഷ്ടപ്പെട്ട്, കാട്ടിലകപ്പെട്ട് കാന്തയെ പിരിഞ്ഞ് അഴലുന്ന രാമന്‍, സുഗ്രീവന്‍ തന്നോട് കനിവു കാട്ടുന്നില്ലെന്നു കരുതി. അതോടെ ലക്ഷ്മണന്‍ രാമദൂതുമായി കിഷ്‌കിന്ധയിലെത്തി. ആളുന്ന തീ പോലെ വരുന്ന കോപിയായ ലക്ഷ്മണനെക്കണ്ടു ഹനുമാന്‍ സുഗ്രീവനെ കാര്യം ധരിപ്പിച്ചു. പിന്നെ താരയെ ലക്ഷ്മണന്റെ കോപം തണുപ്പിക്കാന്‍ നിയോഗിച്ചു. അവള്‍, മധുരമൊഴിയായി ലക്ഷ്മണനോട് വാനരസേനകള്‍ വന്നണഞ്ഞു കഴിഞ്ഞുവെന്നും, പൊതുവേ ചഞ്ചലരായ കപികളോടു ക്ഷമിക്കണമെന്നും അപേക്ഷിച്ച് ഉപചരിച്ചു.

പിന്നെ, ലക്ഷമണനെ സുഗ്രീവനടുത്തേക്ക് എത്തിച്ചു. കോപത്താല്‍ ജ്വലിക്കുന്ന ലക്ഷ്മണനോട് താഴ്മയായി സംസാരിച്ച് രാമ സന്ദേശം കേട്ട്, ഉടന്‍ തന്നെ സീതയെത്തേടി വാനരര്‍ സഞ്ചാരം തുടരുകയാണെന്നറിച്ചു. അങ്ങനെ കോപം ശമിച്ച ലക്ഷ്മണന്‍ ജേഷ്ഠനുത്തേക്കു യാത്രയായി.
പിന്നെ കിഷ്‌കിന്ധയില്‍ വാനരര്‍ വന്നു നിറഞ്ഞു. പിന്നെ നാലു ദിക്കിലേക്കും പ്രമുഖ വാനരരേയും അനേകസംഘം അനുയായികളേയും അരചന്‍ സീതയെ കണ്ടെത്താന്‍ ആജ്ഞാപിച്ചയച്ചു.


രാമായണ കഥാകഥനത്തില്‍ ഈ ദിനത്തിനു പ്രാധാന്യമേറെയുണ്ട്. സൗഹൃദത്തിന്റെ കഥയാണു കിഷ്‌കിന്ധാകാണ്ഡം. ഒരു സൗഹൃദം ആരംഭിക്കുന്നതും, അതിന്റെ വികാസവും ഈ കാണ്ഡത്തില്‍ കാണാം. ഇവിടെ ശത്രുവായ ജേഷ്ഠനെ വധിച്ചു കിഷ്‌കിന്ധാധിപനായ സുഗ്രീവന്‍ വിഷയ സുഖത്തില്‍ അഭിരമിച്ചു മദ്യത്തില്‍ മുങ്ങി രാജ്യകാര്യങ്ങള്‍ സചിവരെ ഏല്‍പ്പിച്ച് മത്തനായി കണ്ണു ചുവന്നു രതി രസത്തില്‍ ആറാടി സ്വയം മറക്കുന്നതു കാണാം. ഇവിടെ അതിനു സാധൂകരണമുണ്ട്. എന്തെന്നാല്‍ അവന്‍ കപിയാണ്, ചഞ്ചലചിത്തനായ മര്‍ക്കടനാണ്. എന്നാല്‍ രാമനോ സീതാവിരഹത്തില്‍ അനുദിനം തപിച്ചു ഹതാശനായി നിലകൊള്ളുകയും ചെയ്യുന്നു. ഇവിടെ, രാമനെ ഓര്‍ക്കുന്ന ഏക വാനരന്‍ ഹനുമാനാണ്. ലക്ഷമണന്റെ വരവിനു മുന്നേ അതു കണ്ടെത്താന്‍ ഹനുമാനു സാധിക്കുന്നുണ്ട്. അതിനാല്‍ ഹനുമാന്‍ നല്‍കുന്ന മുന്നറിയിപ്പില്‍ സുഗ്രീവനു പെട്ടന്നുണര്‍ന്നു പ്രവര്‍ത്തിക്കാനുമാകുന്നു. താരയെന്ന സ്ത്രീരത്‌നം തന്നാലാവും വിധം സുഗ്രീവനെ സംരക്ഷിക്കുന്നു. ഫലത്തില്‍ സീതാന്വേഷണത്തിന്നു തുടക്കമാകുന്നു.
പതിനാറാം ദിനം സമാപ്തം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക