Image

 ഒരു കണക്ഷനുണ്ടാക്കിയ കഥ...(നർമ്മകഥ: നൈന മണ്ണഞ്ചേരി

Published on 20 June, 2023
 ഒരു കണക്ഷനുണ്ടാക്കിയ കഥ...(നർമ്മകഥ: നൈന മണ്ണഞ്ചേരി

പതിവു പോലെ രാവിലെ നടക്കാനിറങ്ങിയതാണ് രാമേട്ടൻ.വെളുപ്പിനെയുള്ള നടത്തം  നല്ലതാണ്  എന്ന് ആധുനിക ഭിഷഗ്വരൻമാർ വിധിക്കുന്നതിനും എത്രയോ മുമ്പ് തുടങ്ങിയതാണ് ഈ ശീലം. പ്രഭാത നടത്തം ആരോഗ്യത്തിന് ഏറ്റവും നല്ലതാണതെന്നതിലും സംശയമൊന്നുമില്ല, പുറകെ പട്ടികളും ചീറിപ്പാഞ്ഞു വരുന്ന വണ്ടികളുമൊന്നുമില്ലെങ്കിൽ.. അങ്ങനെയെങ്കിൽ ചിലപ്പോൾ ജീവിതവും ബാക്കിയുണ്ടാവില്ല.ചിന്തയൊന്ന് മാറിയതേയുള്ളു.ഒരു മിനി ലോറി അടുത്തു  കൂടി ചീറിപ്പാഞ്ഞു പോയി,ചാടി മാറിയിരുന്നില്ലെങ്കിൽ എല്ലാം തീർന്നേനെ.ചാടുന്നതിനിടയിൽ തല ഒരു ഫ്ളെക്സ് ബോർഡിൽ ചെന്നിടിച്ചു.ഭാഗ്യത്തിന് ചെറുതായൊന്ന് ഇടിച്ചതേയുള്ളു.അല്ലെങ്കിൽ തന്നെ ഇപ്പോൾ ഫ്ളെക്സ് ബോർഡുകൾ കൊണ്ട് വഴി നടക്കാൻ പറ്റുന്നില്ല,ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഫ്ളെക്സിന്റെ ബഹളം.ആർക്കെങ്കിലും വല്ല അവാർഡെങ്ങാനും കിട്ടിയാൽ പറയാനുമില്ല.അതുവരെ പേരു പോലും കേട്ടിട്ടില്ലാത്ത വല്ല കടലാസു സംഘടനകളുടെ അവാർഡാണെങ്കിലും കുറഞ്ഞത് പതിനഞ്ച് ബോർഡുകൾ നിർബന്ധം.കഴിഞ്ഞ ദിവസം കണ്ട കണ്ട ഒരു ബോർഡിന്റെ കാര്യം ഇതിനിടയിൽ രാമേട്ടനോർത്തു.’’സാഹിത്യ കുലപതി അവാർഡിന് അർഹനായ നാടിന്റെ അഭിമാന താരത്തിന് ആയിരം അഭിവാദ്യങ്ങൾ..’’
                                      
 രായ്ക്കുരാമാനം അവാർഡ് കിട്ടിയ ദേഹം തന്നെ പലയിടത്തായി  കൊണ്ടു സ്ഥാപിച്ചതാകണം  ബോർഡുകൾ.മാത്രമല്ല നാടിന്റേ അഭിമാന സ്തംഭമോ സ്തംഭനമോ ഒക്കെ ആയ അദ്ദേഹം കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് ചെറുപ്പത്തിലെ നാടു വിട്ട് പോയിട്ട്  ആയിടെ എങ്ങാനുമായിരിക്കും തിരികെ വന്നത് താനും..അവാർഡിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.കഴിഞ്ഞ ദിവസം പ്രഭാതത്തിൽ അപ്രതീക്ഷിതമായി രണ്ടു പേർ വീട്ടിലേക്ക് കടന്നു വന്ന് രാമേട്ടനെ ഞെട്ടിച്ചു കളഞ്ഞു.രാമേട്ടനും കൊടുക്കാം ഒരവാർഡെന്ന് പറാഞ്ഞാൽ എങ്ങനെ ഞെട്ടാതിരിക്കും?എന്തിന്റെ പേരിലാണ് തനിക്ക് അവാർഡ് തരുന്നതെന്ന് ചോദിച്ചപ്പോൾ ഉത്തരവും റെഡി.ഒന്നുമില്ലെങ്കിൽ ഗ്രാമ സേവാ പുരസ്ക്കാരം തരാമെന്നായി അവർ.ഗ്രാമത്തെ അത്രയ്ക്കങ്ങോട്ട് സേവിച്ചതായി ഓർമ്മ വരാത്തതു കൊണ്ട് രാമേട്ടൻ സമ്മതിച്ചില്ല.
                       
പലവിധചിന്തകളിൽ മുഴുകി രാമേട്ടൻ വീടിനു മുന്നിലെത്തിയപ്പോൾ വാതിൽക്കൽ പോലീസ് ജീപ്പ്.അകത്തു നിറയെ പോലീസുകാർ പല സ്ഥലത്തായി നിലയുറപ്പിച്ചിരിക്കുന്നു.എന്താ സംഭവമെന്ന് രാമേട്ടന് പിടി കിട്ടിയില്ല.ഇനി വീടെങ്ങാനും മാറിപ്പോയതാണോ?അങ്ങനെ വരാൻ വഴിയില്ല,കാരണം താൻ താമസിക്കുന്ന സ്ഥലത്ത് വീടുകൾ വളരെ കുറവാണ്.അതിൽ തന്നെ അത്ര വലുതല്ലാത്ത വീട് തന്റെത് മാത്രമേ കാണൂ.ബാക്കി എല്ലാം ഫ്ളാറ്റുകളാണ്.വന്ന് വന്ന് മലയാളിക്ക് വീടുകളും നഷ്ടപ്പെട്ടു.കാണുന്ന ഫ്ളാറ്റ് പദ്ധതികളിലെല്ലാം കൊണ്ടു ചെന്ന് നിക്ഷേപിച്ച് ഒടുവിൽ കിടപ്പാടം നഷ്ടപ്പെട്ടാലും വീണ്ടും അടുത്തു കാണുന്ന തട്ടിപ്പിലും പോയി പെട്ട് നട്ടം തിരിഞ്ഞ് തെക്കു വടക്കു നടന്നാലേ നമുക്കൊരു സമാധാനമാകൂ.തട്ടിപ്പ് നടത്താത്തവനും തട്ടിപ്പിൽ പെടാത്തവനും യഥാർഥ മലയാളികളല്ലെന്ന മട്ടിലാണ് ഇക്കാലത്തെ വാർത്തകളുടെയും പരസ്യങ്ങളുടെയും പോക്ക്.

കൂടുതൽ ആലോചിക്കാൻ പോലീസുകാർ രാമേട്ടന് അവസരം കൊടുത്തില്ല.’’സാറല്ലേ രാമനാഥൻ?’’     ഭാര്യയും മക്കളും അയൽക്കാരുമൊന്നും അവിടെയില്ലായിരുന്നില്ലെങ്കിൽ താനല്ലെന്ന് പറഞ്ഞ് രക്ഷപെടാമായിരുന്നു.വീട്ടിൽ നിൽക്കുന്നവരെ കൂടാതെ അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നും പലരും എത്തി നോക്കുന്നുമുണ്ട്.നേരിട്ട് വിശേഷം തിരക്കാൻ സമയമില്ലെങ്കിലുംഎത്തി നോക്കി കാര്യങ്ങളറിയുമ്പോഴാണല്ലോ ഒരു ആത്മസംതൃപ്തി ലഭിക്കുന്നത്.

  ‘’സാറ് അത്യാവശ്യമായി ഒന്ന് സ്റ്റേഷൻ വരെ വരണം,’’ എസ്.ഐ.പറഞ്ഞതു കേട്ടപ്പൊൾ ജനമൈത്രി പോലീസ് സ്റ്റേഷനിൽ പോലും ഇതു വരെ പോയിട്ടില്ലാത്ത രാമേട്ടൻ ഒന്നു ഞെട്ടി.’’എന്താണ് സാർ കാര്യം..’’ തിരക്കാനുള്ള അവകാശം രാമേട്ടനുമുണ്ടല്ലോ.     ‘’അതൊക്കെ അവിടെ ചെന്നിട്ട് വിശദമായി പറഞ്ഞു തരാം,സാറ് വണ്ടിയിലോട്ട് കേറിയാട്ടെ’’    പിടി കിട്ടാപ്പുള്ളിയെയും കൊണ്ട് പോകുന്ന മട്ടിൽ രാമേട്ടനെയും കൊണ്ട് ജീപ്പ് പാഞ്ഞു പോയി.

 ‘’ജാമ്യം കിട്ടുന്ന കാര്യം തന്നെ സംശയമാണ്..’’ പൗരജനങ്ങളിൽ ഒരാൾ അഭിപ്രായപ്പെട്ടു.’’   ‘’ഇടയ്ക്ക് പരോളിൽ വിട്ടാലെങ്കിലും മതിയായിരുന്നു.’’ മറ്റൊരു പൗരൻ അഭിപ്രായം.ഇങ്ങനെ പൗരജനങ്ങൾ പലവിധ അഭിപ്രായങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുമ്പോൾ രാമേട്ടനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.  ’’മിസ്റ്റർ രാമനാഥൻ ഞങ്ങൾക്ക് പ്രധാനമായും അറിയേണ്ടത് താങ്കൾക്ക് എന്തിനാണ് ഈ ഇരുപത്തഞ്ച് മൊബൈൽ കണക്ഷൻ എന്നതാണ്..?’’

എസ്.ഐ ചോദിച്ചപ്പോൾ  ഇതുവരെ സ്വന്തമായി ഒരു മൊബൈൽ കണക്ഷൻ പോലുമില്ലാത്ത രാമേട്ടൻ അന്തം വിട്ടു.ഭാര്യയും മക്കളും എത്ര നാളായി നിർബന്ധിക്കുന്നു.എന്നിട്ടും ഇതുവരെ മൊബൈൽ വാങ്ങിയിട്ടില്ല.എന്നാലെന്താ രാമേട്ടന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇരുപ്പത്തിയഞ്ച് കണക്ഷനുകളാണ് എടുത്തിരിക്കുന്നത്,ആനന്ദലബ്‍ധിയ്ക്ക് വേറെന്തു വേണം?ഇതിൽ ചില നമ്പരുകൾ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോഴാണ് ഒരാളുടെ പേരിൽ ഇത്രയും കണക്ഷനുകൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടത്.ആളെ കയ്യോടെ പൊക്കി ഒരു പ്രമോഷൻ തരപ്പെടുത്താമെന്ന ആഗ്രഹത്തോടെയാണ്  എസ്.ഐയും സംഘവും രാമേട്ടന്റെ വീട്ടിലേക്ക് തിരിച്ചത്.പക്ഷേ കാര്യങ്ങൾ തിരക്കിയപ്പോഴാണ് സമൂഹത്തിൽ നിലയും വിലയും ഉള്ളയാളും ഒരു മൊബൈൽ കണക്ഷൻ പോലും സ്വന്തമായി ഇല്ലാത്തയാളുമാണ് കക്ഷിയെന്ന് മനസ്സിലായത്.

 തന്നെ ഇത്രയധികം സഹായിക്കാൻ താൻ ആർക്കാണ് ഇത്രമാത്രം ഉപകാരം ചെയ്തിട്ടുള്ളതെന്നോ എങ്ങനെ ഇത്രയും കണക്ഷൻ തന്റെ പേരിൽ വന്നുവെന്നോ എന്ന്  എത്ര ആലോചിച്ചിട്ടും രാമേട്ടന് പിടികിട്ടിയില്ല.അതും എസ്.ഐ.വിശദീകരിച്ചു കൊടുത്തു.തിരിച്ചറിയൽ കാർഡിന്റെ കോപ്പി എടുത്തപ്പോൾ അതിൽ നിന്നും വേറെ കോപ്പികൾ എടുത്താണ് കണക്ഷനുകൾ എടുത്തിട്ടുള്ളത്.അതു കൊണ്ട് കോപ്പികൾ എടുക്കുമ്പോഴും ഇനി ശ്രദ്ധിക്കണം..ഈശ്വരാ,മനുഷ്യനെ മര്യാദയ്ക്ക് ജീവിക്കാൻ പോലും സമ്മതിക്കില്ലെന്ന് വെച്ചാൽ എന്താ ചെയ്യുക?വലിയ ഒരു ഊരാക്കുടുക്കിൽ നിന്ന് രക്ഷപെട്ട ആശ്വാസത്തോടെ  ഇങ്ങോട്ട് ജീപ്പിൽ കേറി പാഞ്ഞു വന്ന രാമേട്ടൻ അങ്ങോട്ട് പോകാൻ  ബസ്റ്റോപ്പിലേക്ക് സാവധാനം നടക്കുമ്പോൾ ഓർത്തു,ഇനി കുടിക്കുന്ന വെള്ളത്തിൽ മാത്രമല്ല എടുക്കുന്ന കോപ്പിയിലും ആരെയും വിശ്വസിക്കരുത്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക