Image

പരമാർത്ഥങ്ങൾ ( കഥ : രമണി അമ്മാൾ )

Published on 16 June, 2023
പരമാർത്ഥങ്ങൾ ( കഥ : രമണി അമ്മാൾ )

"എടോ..ഞാനൊരു ഗേ ആണ്...." 
പതിവുപോലെ കോഫീഹൗസിന്റെ ആളൊഴിഞ്ഞ കോണിലിരിക്കുമ്പോൾ
പൊടുന്നനെയുളള
വിമലിന്റെ വാക്കുകൾ
ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച
പോലെയായിരുന്നു
അനുവിന്..
"താനെന്താ ഇപ്പോൾ പറഞ്ഞത്.." 
കാതുകളെ വിശ്വസിക്കാനാവാതെ അവൾ ..
"അതേടോ...
ഞാനൊരു ഗേ ആണ്...പച്ചമലയാളത്തിൽ പറഞ്ഞാൽ സ്വവർഗ്ഗാനുരാഗി."
വിമൽ എന്തൊക്കെയാണു പറയുന്നത്.? അല്പംമുമ്പുവരെ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ..! 
അനു പരിഭ്രാന്തിയോടെ ചുറ്റും നോക്കി..
"ഇനിയെങ്കിലും നിന്നോടിതു പറഞ്ഞില്ലെങ്കിൽ..
നിന്നെ ചതിക്കാൻ എനിക്കാവില്ല
അനൂ..
നിന്നോടു  ഞാൻ പറഞ്ഞിട്ടില്ലേ..
ഒരുപാടു തിക്താനുഭവങ്ങൾ നേരിട്ടവനാണ് ഞാനെന്ന്;
ആർക്കും  സങ്കല്പിക്കുവാൻ പോലുമാവത്തത്ര അനുഭവങ്ങൾ. ! പലരുമെന്നെ 
പലതിനും ഉപയോഗിച്ചിട്ടുണ്ടെടോ.. വീട്ടിലും..
നാട്ടിലും.. പഠിക്കാൻപോയിരുന്നിടത്തുമെല്ലാം...
ഞാനൊരു "ഗേ" ആണെന്ന സത്യം അവരെല്ലാംകൂടി എനിക്കു മനസ്സിലാക്കിച്ചുതന്നു.  
എന്നെ അടുത്തറിയാൻ
പാടില്ലാത്ത ഒരുപെണ്ണിനെ വേണമെങ്കിൽ  എനിക്കു
കബളിപ്പിക്കാം..
ഞാൻ പറയാതെ ആരും എന്റെ രഹസ്യങ്ങൾ അറിയുകയുമില്ല. 
പക്ഷേ...
നിന്നോടുവയ്യ...  
അനൂ..നിന്നെ   എനിക്ക്  ഒരുപാട് ഇഷ്ടമായിരുന്നു.
നീ ആഗ്രഹിക്കു
ന്നതുപോലെയുളള  ഒരു ജീവിതം
നൽകാൻ എനിക്കു സാദ്ധ്യമായില്ലെങ്കിലോയെന്ന് ഞാൻ ഭയപ്പെടുന്നു."

കഴിഞ്ഞ രണ്ടു
വർഷമായി ഒരു പ്രൈവറ്റു കമ്പനിയുടെ ടെക്നിക്കൽ വിംഗിലാണ് ഞങ്ങൾ രണ്ടാളും ജോലിചെയ്യുന്നത്.
തമ്മിലുളള നല്ല സൗഹൃദം ജീവിതത്തിലങ്ങോളം തുടരണം. പരസ്പരം അംഗീകരിക്കുന്ന, മനസ്സിലാക്കുന്ന അടുത്തറിയുന്ന രണ്ടുപേർ..വിവാഹിതരാവാം..
വീട്ടിലും കാര്യങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു..
"ഗേ" എന്ന വാക്ക് കേട്ടിട്ടുളളതല്ലാതെ..
വെറുതേ പറയുന്നതാവുമോ..
തന്നെ ഒഴിവാക്കാൻ വേണ്ടി..?
അവനിൽ ഒരു 
അസാധാരത്ത്വവും
തനിക്കിതുവരെ കാണാൻ കഴിഞ്ഞിട്ടില്ലല്ലോ..! 
കനംതൂങ്ങിയാടുന്ന നിമിഷങ്ങൾ..! 
ആകാശ
ഗോപുരം നിലംപൊത്തുകയാണോ..!
"കല്യാണമേ വേണ്ടായെന്ന നിലപാടിലായിരുന്നു നമ്മൾ അടുത്തറിയുംവരെ.
എനിക്കെന്നെ നിയന്ത്രിച്ച്
ഒരു നല്ല ദാമ്പത്യം.
പക്ഷേ...അനുവദിക്കില്ലടോ..
അവരെന്നെ ആർക്കും പൂർണ്ണമായി വിട്ടുകൊടുക്കി
ല്ലെന്ന്..
നിന്നോടെല്ലാം
പറഞ്ഞാലോ
എന്ന് പലവട്ടം ആലോചിച്ചതാണ്. നിന്നെ നഷ്ടപ്പെട്ടാലുളള
വേദന എന്നെ ഭ്രാന്തനാക്കിക്കളയും.."
വിമലിന്റെ  വാക്കുകൾ
നെഞ്ചിൽ ആണി തറയ്ക്കുന്ന വേദനയോടെ അനു കേട്ടു തറഞ്ഞിരുന്നുപോയി. അവളുടെ ശരീരം വിറയ്ക്കുന്നതിൽ നിന്ന് അവൾ കരയുകയാണെന്ന് വിമലിനു മനസ്സിലായി...
"എന്നോടു ക്ഷമിക്കൂ...അനൂ..
ഇതുകൂടി ഞാനൊന്നു പറഞ്ഞു തീർത്തോട്ടെ..!
ഒന്നുമൊന്നും അറിയാത്ത കുഞ്ഞുപ്രായത്തിൽ
അമ്മയുടെ സഹോദരന് എന്നോടുണ്ടായിരുന്ന പ്രത്യേക സ്നേഹം ആരും തെറ്റിദ്ധരിച്ചില്ല.
"വിമലെന്നു
വച്ചാൽ
പ്രദീപിനു ജീവനാ.."
കുടുംബക്കാർക്കൊക്കെ അറിയാം.. സ്നേഹിക്കാനും തന്നെ പരിപാലിക്കാനും മറ്റൊരാൾ ഇല്ലായിരുന്നു.
ബാങ്കുദ്യോഗസ്ഥയായിരുന്ന അമ്മ രാവിലെ ജോലിക്കുപോയാൽ
വൈകുന്നേരം ഒരു സമയമാവും വീടെത്തുമ്പോൾ..
മാമന്റെ കയ്യിൽത്തൂങ്ങി നടന്ന്,
മാമന്റെയൊപ്പം ഉറങ്ങുകയും ഉണ്ണുകയുമൊക്കെ
ചെയ്യുന്ന അഞ്ചുവയസ്സു
കാരൻ..അച്ഛനില്ലാത്ത കുട്ടി...
കുറച്ചുകൂടി മുതിർന്നപ്പോൾ മാമൻ 
എങ്ങനെയൊക്കെയാണ് തന്റെ കുഞ്ഞു ശരീരത്തെ പരിപാലിച്ചിരുന്നത് എന്ന തിരിച്ചറിവുണ്ടായി.
അപ്പോഴേക്കും മാമന്റെ കൂട്ടുകാരും
ഓരോരുത്തരായി
തന്നെ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ആരൊക്കെയോ വായിലേക്കൂതിയിറക്കിത്തരുന്ന
ലഹരിപ്പുക വിഴുങ്ങുമ്പോഴേ 
അർദ്ധമയക്കത്തിലാവുമായിരുന്നു ഞാൻ...
പിന്നെയും എവിടുന്നൊക്കെയോ കയ്യാട്ടിവിളിച്ചുകൊണ്ടിരുന്ന സ്നേഹപ്രകടനങ്ങൾ..!
മകൻ അനുഭവിച്ചതൊന്നും ഇന്നുവരെ അമ്മ മനസ്സിലാക്കിയിട്ടില്ല."
വിമലിന്റെ വാക്കുകൾ
വിശ്വസിക്കാനോ അവിശ്വസിക്കാനോ ആവാതെ  
ഒരപസർപ്പക കഥ കേട്ടാലെന്നപോലെ
അനു വിറങ്ങലിച്ചിരുന്നു..
കോഫീ ഹൗസിലെ തിരക്കൊഴിഞ്ഞു. 
ഏതുനിമിഷവും പെയ്യുമെന്ന ഭീഷണിയിൽ ആകാശം മുഖം കറുപ്പിച്ചു നില്ക്കുന്നു.
റോഡിലേക്കു കാലെടുത്തുവച്ചതും 
ആകാശരോഷം അണപൊട്ടി ഒഴുകുകയായി.
ഒഴുക്കിലൂടെ  നീന്തിയകലുന്ന
രണ്ട് ഇലകൾ.
അനുവും വിമലും. അവരുടെയുളളിലെ കടലലകൾ
ഇളകിമറിഞ്ഞുകൊണ്ടിരുന്നു. 

Join WhatsApp News
T.G.B.Kr 2023-06-18 14:45:03
നല്ല കഥ.നല്ല ശൈലി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക