Image

നാടകം അവസാനിക്കുന്നു (ബാംഗ്ലൂർ ഡേയ്‌സ് - ഹാസ്യനോവല്‍ -18: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 11 August, 2022
നാടകം അവസാനിക്കുന്നു (ബാംഗ്ലൂർ ഡേയ്‌സ് - ഹാസ്യനോവല്‍ -18: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

READ MORE: https://emalayalee.com/writer/219

മലയാളി അസോസിയേഷൻ സംഘാടകരുടെ  ഇടപെടൽ മൂലം  ഞങ്ങൾക്ക് സ്റ്റേജിലേക്ക് തിരിച്ചു പോകേണ്ടി വന്നു വന്നു.അല്ലെങ്കിലും പാതിവഴിയിൽ  ഇട്ടിട്ടു പോകുന്നത് ശരിയല്ല എന്ന് ഞങ്ങൾക്കും തോന്നി തുടങ്ങിയിരുന്നു.അല്പം ബുദ്ധി ഉപയോഗിച്ചാൽ തരണംചെയ്യാവുന്ന പ്രശനങ്ങളെ അവിടെയുള്ളു എന്ന് ഞങ്ങൾക്കും തോന്നിത്തുടങ്ങിയിരുന്നു.

നാടകം നടക്കുന്നതിനിടയിൽ  ഉണ്ടായ പ്രശനങ്ങളും  കാണികളുടെ ഇടപെടലും എല്ലാം കൂടി ആയപ്പോൾ കാര്യങ്ങൾ ഞങ്ങളുടെ കൈ  വിട്ടുപോയിരുന്നു എന്ന തോന്നലായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും വെറുതെ നാട്ടുകാരുടെ തല്ലുകൊള്ളാൻ നിൽക്കാതെ ഓടി രക്ഷപെടുക എന്ന് തീരുമാനിച്ചതിൽ ആർക്കാണ് കുറ്റം പറയാൻ സാധിക്കുക?

പക്ഷെ സംഘാടകർക്ക്  ഞങ്ങൾ മുങ്ങും എന്ന് മനസ്സിലായി.രണ്ടുമൂന്നുപേർ ഓടിവന്നു ഞങ്ങളെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.മുൻപ് സംവിധായകനെ അന്വേഷിച്ചുവന്ന ആ രണ്ടുപേരും ആ കൂട്ടത്തിലുള്ളവരായിരുന്നു.

"അയ്യോ ചതിക്കരുത് മാഷെ,ഞങ്ങൾ ഉപദ്രവിക്കാൻ വന്നതല്ല.മറ്റേ ഗ്രൂപ്പ് അടി ഉണ്ടാക്കിയാൽ  നിങ്ങൾക്ക് പ്രൊട്ടക്ഷൻ തരാൻ വന്നതാണ്."

സ്റ്റേജിൽ പരിപാടികൾ അലങ്കോലം ആയിക്കഴിഞ്ഞിരുന്നു.ഭാഗ്യത്തിന് കർട്ടൻ വലിക്കുന്നവന് അല്പം കലാബോധം ഉണ്ടായിരുന്നതുകൊണ്ട് അവൻ കർട്ടൻ ഇട്ട്  തൽക്കാലം കാണികളിൽ നിന്നും സ്റ്റേജിലെ ബഹളം മറച്ചു.

ജോർജുകുട്ടി പറഞ്ഞു," ഇദ്ദേഹം ഒരു പ്രസിദ്ധനായ സംവിധായകനാണ്.ഒരു തരത്തിൽ നിർബ്ബന്ധിച്ചു് കൂട്ടിക്കൊണ്ടുവന്നതാണ്.അവസാനം ഇങ്ങനെ ആയി.ഇനി ഞങ്ങൾ എന്ത് ചെയ്യാനാണ്? ഞങ്ങൾക്ക് പോകണം."

"കഴിഞ്ഞത് കഴിഞ്ഞു,നമ്മുക്ക് ബാക്കികൂടി നടത്തണം .ഇല്ലെങ്കിൽ നാട്ടുകാർ ഞങ്ങളെ തല്ലിക്കൊല്ലും.ഞങ്ങൾ നാട്ടുകാരിൽ നിന്നും പണപ്പിരിവ് നടത്തിയതാണ്.ഇനി അവർ കാശ് തിരിച്ചു ചോദിച്ചാൽ  ഞങ്ങൾ കുഴയും.പ്ലീസ് ,ഞങ്ങളെ ഉപേക്ഷിക്കരുത് "

"ജോർജ് കുട്ടി എന്നെ നോക്കി ഒരു ചോദ്യം,"സാർ,എന്ത് ചെയ്യണം ?"

ഞാൻ ഒന്നും മിണ്ടാതെ നിന്നു.

"പണിയുണ്ട്.ചേട്ടൻ ഒന്നിങ്ങു വന്നേ."

നേതാവിനെ വിളിച്ചു ജോർജ് കുട്ടി മാറ്റി നിർത്തി എന്തോ പറഞ്ഞു.

അയാൾ പറഞ്ഞു,"നോക്കട്ടെ,"

"എടാ,നിൻറെ ചേട്ടൻ ഇന്നലെ വിദേശത്തുനിന്നും വന്നതല്ലേ?ഒരു കുപ്പി നമ്മുടെ  സംവിധായകർക്ക് വേണ്ടി  സംഘടിപ്പിക്കാമോ എന്ന് നോക്ക്.ഇങ്ങനെയൊക്കെയല്ലേ  നമുക്ക് നമ്മുടെ സൊസൈറ്റിക്ക് വേണ്ടി വേണ്ടി എന്തെങ്കിലും ചെയ്യുവാൻ കഴിയുക". അയാൾ വീട്ടിലേക്ക് ഓടി. 

ഒരു അഞ്ചുമിനിട്ടുകഴിഞ്ഞില്ല,ഒരു ഷിവാസ് റീഗൽ വിസ്കി ബോട്ടിലുമായി അയാൾ തിരിച്ചുവന്നു.

ആദ്യപെഗ്ഗ്‌ എനിക്കുതന്നെ തന്നു.

ജോർജ് കുട്ടി പറഞ്ഞു,"പ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ ആൻറൺ മാക്രോവിസ്കിയുടെ ,ദി റോഡ് ഗോസ് ടു സീ ,എന്ന കഥ മലയാളത്തിലേക്ക് തർജമ ചെയ്ത് ഇദ്ദേഹം തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.നോബൽ പ്രൈസ് ജേതാവ് ആയആൻറൺ മാക്രോവിസ്കിയുടെ,കടലിലേക്ക് പോകുന്ന  റോഡ് എന്ന പുസ്തകം വായിച്ചുട്ടുണ്ടോ ആരെങ്കിലും? നമ്മൾ കരഞ്ഞുപോകും അത്രമാത്രം മാനസിക സംഘർഷം ഉണ്ടാക്കുന്ന ഒരു നോവലാണ് ദി റോഡ്  ഗോസ് ടു സീ. ആരെങ്കിലും വായിച്ചിട്ടുണ്ടോ?"

"ഞാൻ വായിച്ചിട്ടുണ്ട്".കൂട്ടത്തിൽ  ബുദ്ധിജീവിയുടെ വേഷം ഉള്ളഒരാൾ പറഞ്ഞു.

"കണ്ടോ അദ്ദേഹം വായിച്ചുട്ടുണ്ട്.വിവരമുള്ളവരും ഇവിടെയുണ്ട് എന്ന് മനസിലായി.ഇപ്പോൾ അദ്ദേഹം ആ കഥ ചുരുക്കി പറയും."

പുസ്തകം വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞയാൾ ഒന്ന് ചമ്മി.

"കുറേക്കാലം മുൻപ് വായിച്ചതാണ്.ഇപ്പോൾ ശരിക്കും ഓർക്കുന്നില്ല."

"അതാണ് മാക്രോവിസ്ക്കിയുടെ പുസ്തകത്തിൻ്റെ  പ്രത്യേകത.വായിച്ചവർ ഓർത്തിരിക്കില്ല. ഓർമയുള്ളവർ വായിക്കുകയും ഇല്ല.എന്നാൽ എന്നാൽ അഭിപ്രായം പറയുകയും ചെയ്യും."

പുസ്തകം വായിച്ചു എന്ന് പറഞ്ഞവൻ മുങ്ങിക്കഴിഞ്ഞിരുന്നു.

"അതെ നമ്മൾ വായിച്ചാൽ കരഞ്ഞുപോകും.അടുത്തുതന്നെ തിരക്കഥ പൂർത്തിയാകും .അത് കഴിഞ്ഞാൽ ഫിലിം ഷൂട്ടിംഗ് ആരംഭിക്കും.നമ്മളുടെ പുസ്തകം വായിച്ചാ ആൾ കഥ മറന്നുപോയതു കഷ്ടം തന്നെ."

"എങ്കിൽ വായിക്കാതെ ഇരുന്നാൽ പ്രശനം ഇല്ലല്ലോ?"ഒരുത്തൻ ഗോൾപോസ്റ്റിലേക്ക് ബോൾ  അടിച്ചു.

"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും ,നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം."കുഞ്ഞുണ്ണി മാഷിനെ ഉദ്ധരിച്ചു ജോർജ് കുട്ടി പറഞ്ഞു.

ഷൂട്ടിങ് ഉടനെ ആരംഭിക്കും എന്ന് കേട്ടപ്പോൾ അതുവരെ അലമ്പായിരുന്നവരെല്ലാം വേഗം ഡീസൻറ് ആയി.ബോട്ടിലുകൾ പിന്നെയും  രണ്ടെണ്ണം കൂടി വന്നു.

ഒരാൾ ഒരു പെഗ്ഗ്  സ്പെഷ്യലായി ഒരു ഗ്ലാസ്സിൽ  ഒഴിച്ച് എനിക്കും ജോർജ് കുട്ടിക്കും തന്നുകൊണ്ട് പറഞ്ഞു,"സാറെ ,ഒരു ചെറിയ റോളു മതി എൻ്റെ കാര്യം കൂടി ഒന്നു പരിഗണിക്കണേ ".

ഞങ്ങൾ രണ്ടുപേരും അത് വാങ്ങിയില്ല.ജോർജ് കുട്ടി പറഞ്ഞു,"ഷിവാസ് റീഗൽ ബോട്ടിലിൽ മാക്ഡോവൽസ്  ഒഴിച്ചാൽ ഞങ്ങൾക്ക് തിരിയാതിരിക്കാൻ ഞങ്ങൾ വെറും  ഉണ്ണാക്കന്മാരാണ് എന്ന് വിചാരിച്ചോ,?ഡോണ്ട് റിപ്പീറ്റ് ഇറ്റ് എഗൈൻ .മനസ്സിലായോ?"

അയാൾ വെളുത്തു വിളറി.ഷിവാസ് റീഗൽ ബോട്ടിലിൽ ലോക്കൽ മാക് ടവൽസ് നിറച്ചു് ഞങ്ങളെ പറ്റിക്കാമെന്ന് അയാൾ വിചാരിച്ചത് ഞങ്ങൾ കണ്ടുപിടിച്ചുഅതോടെ അവർക്ക് ഞങ്ങളോടുള്ള ബഹുമാനം കൂടി. 

എല്ലാവരും കൂടി ഞങ്ങളെ രണ്ടു പേരെയും പൊക്കി തോളിൽ ഇരുത്തി സ്റ്റേജിലേക്ക് നടന്നു.സ്റ്റേജിൽ  പരിപാടികളെല്ലാം മൊത്തം അലങ്കോലമായി കഴിഞ്ഞിരുന്നു.  പ്രസിഡണ്ട്  സ്റ്റേജിൽ കയറി പരിപാടികൾ താമസിച്ചതിന് ക്ഷമ പറഞ്ഞു.

നാടകം വീണ്ടും ആരംഭിച്ചു.

നാടകത്തിൽ അമ്മായിഅമ്മ മരിച്ചുകിടക്കുമ്പോൾ മരുമകൾ തല്ലി അലച്ചുകരയുന്ന ഒരു സീൻ ഉണ്ട്.നടി  കർട്ടൻ ഉയരുന്നതിനുമുമ്പ് എൻ്റെ അടുത്ത് വന്നു."എനിക്ക് കരയാൻ അറിയില്ല."

"അമ്മ മരിച്ചുകിടക്കുകയാണ് എന്ന് വിചാരിച്ചാൽ മതി.അപ്പോൾ കരച്ചിൽ വന്നോളും."

"പക്ഷെ ഇത് അമ്മായി അമ്മയല്ലേ?"

"അതിനെന്താ?"

"അമ്മായി 'അമ്മ മരിക്കുമ്പോൾ ആരെങ്കിലും കരയുമോ ?ചിരിക്കുകയല്ലേ ചെയ്യുക?എനിക്ക് കരയാൻ അറിയില്ല."

"എനിക്ക് കരയിപ്പിക്കാൻ അറിയാം വേണോ?"

" ഇപ്പോൾ വേണ്ട സാറേ".

"എങ്കിൽ കരയുന്ന സീൻ വരുമ്പോൾ മുഖം പൊത്തി കുനിഞ്ഞു നിൽക്കുക.ഞങ്ങൾ കരച്ചിൽ  ശബ്ദം കേൾപ്പിച്ചോളാം."

നടി സമ്മതിച്ചു.

അമ്മായി 'അമ്മ മരിക്കുന്നതിനു മുമ്പ്  ഭർത്താവു ഭാര്യയോട് ദേഷ്യപ്പെട്ടു വാതിൽ ശക്തിയായി വലിച്ചടക്കുന്ന ഒരു സീൻ  ഉണ്ട്.ആ ഭാഗം അഭിനയിക്കുന്ന നടൻ വാതിൽ അയാളുടെ മുഴുവൻ ശക്തിയും എടുത്ത് വലിച്ചടച്ചു.സ്റ്റേജിൽ ഫിറ്റു ചെയ്‌ത്‌വച്ചിരുന്ന വീടിൻ്റെ  കട്ട് ഔട്ടർ  ഒരു കഷ്ണം ഒടിഞ്ഞു നടിയുടെ തലയിലേക്ക് വീണു.നടി  ഉച്ചത്തിൽ നിലവിളിച്ചു.

നായകൻ സ്റ്റേജിലേക്ക് വരുന്നതിനു മുൻപ് എന്നോട് ചോദിച്ചു,"നായികയുടെ തലയിൽ പട്ടിക കഷ്ണം വീണു മോങ്ങുന്നു.നാടകം നിർത്തി അവർക്ക് എന്ത് പറ്റി എന്ന് നോക്കണ്ടേ?"

"വേണ്ട,താൻ  കേറിചെന്ന് തൻ്റെ ഡയലോഗ് പറയൂ.നല്ല ഒറിജിനാലിറ്റിയാണ് ഇപ്പോൾ."

നാടകം ഭംഗിയായി നടന്നു.

സീൻ അവസാനിച്ചപ്പോൾ ഞാൻ ചോദിച്ചു.

നാടകം അവസാനിച്ചപ്പോൾ സംഘാടകരിൽ ഒരാൾ സ്റ്റേജിലേക്ക് വന്നു.

"ഈ നാടകത്തിൽ ഏറ്റവും നന്നായി അഭിനയിച്ച നമ്മളുടെ പ്രിയപ്പെട്ട നടിക്ക് ഒരു ക്യാഷ് അവാർഡ് ഞാൻ കൊടുക്കുവാൻ തീരുമാനിച്ചു".

അയാൾ പതിനായിരം രൂപയുടെ ഒരു ചെക്ക് കവറിലിട്ട് നടിക്ക്  കൊടുത്തു.

കാണികൾ ആരും കൈ അടിച്ചില്ല.അയാൾ പറഞ്ഞു,"എല്ലാവരും ഒന്ന് കയ്യടിച്ചു് നമ്മളുടെ നടിയെ ഭാവിയുടെ വാഗ്‌ദാനമായ ഈ കലാകാരിയെ ഒന്ന് പ്രോത്സാഹിപ്പിക്കുക," 

ജനത്തിന് യാതൊരു പ്രതികരണവും ഇല്ല.ആരും പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ സ്റ്റേജിലേക്ക് വന്നു,എന്നിട്ടു പറഞ്ഞു,"ഈ മനോഹര നിമിഷത്തിൽ എല്ലാവരും അവാർഡ് കിട്ടിയ നടിയെയും  അത് കൊടുത്ത ആളെയും കൈയടിച്ചു പ്രോത്സാഹിപ്പിക്കുക.എന്നത് കലയെ സ്നേഹിക്കുന്നവരായ നിങ്ങളുടെ കടമയാണ്.എല്ലാവരും ഒന്ന് കയ്യടിച്ചു് അവരെ പ്രോത്സാഹിപ്പിക്കുക."

"ഞങ്ങളുടെ പട്ടി കൈയ്യടിക്കും . അയാളുടെ ഭാര്യക്ക് അയാൾ തന്നെ അവാർഡ് കൊടുക്കുമ്പോൾ."സദസ്സിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു.

കുറുക്കന്മാരുടെ അവതാരങ്ങൾ കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക