Image

സമസ്തയും പാണക്കാടും രണ്ടല്ല (ഷുക്കൂർ ഉഗ്രപുരം)

Published on 07 January, 2024
സമസ്തയും പാണക്കാടും രണ്ടല്ല (ഷുക്കൂർ ഉഗ്രപുരം)

കേരള സുന്നി മുസ്ലീങ്ങളുടെ പ്രധാനപ്പെട്ട ആത്മീയ വിദ്യാഭ്യാസ സംഘടനകളിൽ ഒന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. അതുപോലെ പാണക്കാട് സയ്യിദ് നേതൃത്വം കേരള മുസ്ലിം സമൂഹത്തിൻറെ പൊതു നേതൃത്വം ആണ്. സൂഫി പൈതൃകത്തിലൂടെയും ഈ നാടിൻറെ പൈതൃക തനിമയിലൂടെയും വളർന്നു വന്ന സൂഫികളും  മത സാമൂഹിക പണ്ഡിതൻമാരും ചൂണ്ടിക്കാണിച്ച് തന്നെ നേതൃത്വമാണ് പാണക്കാട്. സത്യത്തിൽ സമസ്തയും പാണക്കാടും രണ്ടല്ല. ചില സ്വാർത്ഥ താൽപര്യക്കാർ രണ്ടാക്കാൻ നോക്കുന്നു എന്ന് മാത്രം. എല്ലാ കാലത്തും മുസ്ലിം സമുദായം എന്നതിനപ്പുറം പൊതുസമൂഹം എന്നതിന് പ്രാധാന്യം കൊടുക്കുകയും സൂഫി പാരമ്പര്യ ദർശനങ്ങളിലൂടെ ഈ നാടിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു മഹോന്നത നേതൃത്വം ആണ് പാണക്കാട് സയ്യിദ് നേതൃത്വം. ഇവ രണ്ടിനെയും

അകറ്റുന്നതിലൂടെ ഇരു സംഘടനകളും ശക്തി നഷ്ടപ്പെട്ടവരായി മാറും. മുമ്പ് ഭിന്നതയിലൂടെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും മറ്റും   മുഖ്യധാരയിൽ നിന്നും മാറിയിരുന്ന് കഴിയേണ്ടി വരും. ഇരുകൂട്ടരും മറക്കാനും പൊറുക്കാനും തയ്യാറായി ഒന്നായി ചേരേണ്ട സമയമാണ് അതിക്രമിച്ചിരിക്കുന്നത്. 

ഭിന്നിച്ച് നിൽക്കുന്നവർ യഥാർത്ഥത്തിൽ 1980 കളിൽ AP പറഞ്ഞ സംഘടനയിൽ ചേരുകയാണ് ചെയ്യേണ്ടത്. 

പാണക്കാട് - സമസ്ത

എന്നീ രണ്ട് Entity കൾ ഉയർത്തിക്കാണിച്ച് രണ്ടും വിരുദ്ധ ദ്വന്ദങ്ങളാണെന്ന് വരുത്തിത്തീർത്ത് സമസ്ത പറയുന്നതെന്തും പഴയ കാലത്ത് പാണക്കാട് തങ്ങന്മാർ അംഗീകരിക്കാറുണ്ടായിരുന്നു / അതനുസരിച്ച് മാത്രമാണ് അവർ പ്രവർത്തിക്കാറുണ്ടായിരുന്നത് / പാണക്കാട് തങ്ങന്മാർക്ക് സമൂഹത്തിൽ വിലയും നിലയും ഉണ്ടാക്കി നൽകിയത് ഞങ്ങളാ (സമസ്ത)ണെന്ന് സമസ്തയിലെ പിന്തിരിപ്പന്മാരും അവിവേവികളുമായ ഷജറ വിഭാഗം നിരന്തരം പറയുകയും ആ കളവ് ആവർത്തിക്കുകയും ചിലരെങ്കിലും ആ അസത്യമായ കാര്യത്തെ ശരിയാണ് എന്ന് ധരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. 

സത്യത്തിൽ പാണക്കാട് തങ്ങന്മാരുടെ വിലയും നിലയും സമസ്തയോ അല്ലെങ്കിൽ മുസ്ലിം ലീഗോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും പ്രസ്ഥാനങ്ങളോ ഉണ്ടാക്കി നൽകിയതല്ല. അവർക്ക് സമൂഹത്തിൽ അംഗീകാരവും സുസമ്മതിയും ലഭിച്ചതുകൊണ്ടാണ് സമസ്തയും മുസ്ലിംലീഗുവുമൊക്കെ അവരെ ഉപയോഗിച്ചത്എന്നതാണ് സത്യം. SYS ലും SKSSF ലുമൊക്കെ പാണക്കാട്ടെ കുട്ടികളെ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അവയൊക്കെ ജനകീയമായത്. 

ഇനി വസ്തുതകൾ അങ്ങനെയല്ല എന്ന് പറയുന്നവർ മുകളിൽ പറഞ്ഞ സംഘടനകളിൽ നിന്നുമൊക്കെ പാണക്കാട്ടെ തങ്ങന്മാരെ മാറ്റിനിർത്തട്ടെ അപ്പോൾ ആ സംഘടനകളുടെ വില എല്ലാവർക്കും കൃത്യമായി മനസ്സിലായിക്കൊള്ളും. അതിന് ധൈര്യം കാണിക്കാൻ  ഏതൊക്കെ സംഘടനകൾക്ക് കഴിയും എന്നതാണ് ചോദ്യം. 

സമസ്ത ഉണ്ടായിട്ട് നൂറുവർഷമേ ആയിട്ടുള്ളൂ. എന്നാൽ പാണക്കാട് തറവാടിന്റെ മഹത്വവും സുസമ്മതിയും കീർത്തിയും സമൂഹത്തിൽ നിലനിൽക്കാൻ തുടങ്ങിയിട്ട് 200 വർഷത്തിനും മുകളിലായിട്ടുണ്ട്. സയ്യിദ് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, സയ്യിദ് കോയഞ്ഞിക്കോയ തങ്ങൾ, സയ്യിദ് അലി പൂക്കോയ തങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ എന്നിവരിലൂടെ ആ പൈതൃകം കൈമാറി ഇന്ന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു ആ പദവി! 

ആരൊക്കെ എത്ര വലിയ എട്ടുകാലി മമ്മൂഞ്ഞ് ചമയാൻ ശ്രമിച്ചാ കാര്യമില്ല - പാണക്കാട് തങ്ങൾ എന്ന പദവി സമൂഹത്തിൽ നിലനിൽക്കുക തന്നെ ചെയ്യും. അതിനോട് ചേർന്ന് നിന്ന് മുന്നോട്ടുപോയാൽ എല്ലാവർക്കും പോകാം. അല്ലാതെ ആ പദവിയെ മൂക്കിൽ വലിക്കും എന്നാണെങ്കിൽ അതിനുമാത്രം വളർന്ന ഒരു പ്രസ്ഥാനവും മുസ്ലിമീങ്ങൾക്ക് കേരളത്തിലില്ല. യഥാർത്ഥ സത്യവിശ്വാസികൾ ചെയ്യേണ്ടത് പ്രശ്നക്കാരെ മാറ്റിനിർത്തി ഹൃദ്യമായി ചേർന്നു പോവുകയാണ് വേണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക