വാഷിംഗ്ടണ്‍, ഡി.സി: പ്രസവ ടൂറിസത്തിനു നിയന്ത്രണം വരുന്നു. ഇതിനായി പ്രത്യേക ചട്ടം നടപ്പാക്കുമെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
അമേരിക്കയില്‍ ജനിക്കുന്നവര്‍ എല്ലാവരും തന്നെ അമേരിക്കന്‍ പൗരന്മാര്‍ (ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ്) ആണ്. ഈഅവകാശം ദുരുപയോഗം ചെയ്താണു പ്രസവ ടൂറിസം എന്നു ട്രമ്പ് ഭരണകൂടം കരുതുന്നു.ഗര്‍ഭിണിഅമേരിക്കയിലെത്തി പ്രസവിക്കുകയും കുട്ടിക്കു പൗരത്വം നേടുകയും ചെയ്യുന്നതാണ് പ്രസവ ടൂറിസം. ചൈനക്കാരാണു ഇത് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. അതിനായി മെറ്റേര്‍ണിറ്റി ഹോമുകളും മറ്റും അവര്‍ നടത്തുന്നു.
പ്രസവത്തിനുള്ള ചിലവും സര്‍ക്കാര്‍ വഹിക്കണം എന്നതാണു ഇപ്പോഴത്തെ സ്ഥിതി. അത് സര്‍ക്കാറിനു വലിയ ബാധ്യത ആകുന്നു.
ഇനി മുതല്‍ ഗര്‍ഭിണികള്‍ക്ക് ബിസിനസ്-ചികില്‍സ വിസ നല്‍കും മുന്‍പ് അവരുടെ ലക്ഷ്യംമനസിലാക്കാന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥനു കൂടുതല്‍ വിവേചനാധികാരം നല്‍കും. സന്ദര്‍ശക വിസ ഉപയോഗിച്ചുള്ള യാത്ര അമേരിക്കയില്‍ പ്രസവിക്കുന്നതിനു ലക്ഷ്യമിട്ടാണെന്നു കണ്ടാല്‍ വിസ നിഷേധിക്കും. ഇതു കൊണ്ട് ഗര്‍ഭിണികള്‍ക്കെല്ലാം വിസ നിഷേധിക്കുമെന്ന് അര്‍ഥമില്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സൂചിപ്പിച്ചിട്ടുണ്ട്.
പ്രസവ ടൂറിസം ദേശീയ സുരക്ഷയേയും ബാധിക്കുമെന്നു സ്റ്റേറ്റ് ഡിപ്പര്‍ട്ട്‌മെന്റ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ കുറ്റക്രുത്യങ്ങള്‍ നടക്കുന്നു.
അമേരിക്ക സന്ദര്‍ശികാന്‍ വിസ ആവശ്യമില്ലാത്ത 39 രാജ്യങ്ങളുണ്ട്. അവിടെ നിന്നുള്ളവര്‍ക്ക് പുതിയ ചട്ടം ബാധകമല്ല. അവര്‍ക്ക് വിസയില്ലാതെ 90 ദിവസത്തേക്കു വരാം
ഓരോ വര്‍ഷവും ബിസിനസ്-സന്ദര്‍ശക വിസയില്‍ 5 മില്യനിലേറേ പേരാണു അമേരിക്കയിലെത്തുന്നത്. അതില്‍ 30,000-ല്‍ പരം പേരാണു പ്രസവ ടൂറിസത്തിനെത്തുന്നത് എന്നാണു കണക്ക്. 3.8 മില്യന്‍ പ്രസവങ്ങളാണു ഒരു വര്‍ഷം അമേരിക്കയില്‍ നടക്കുന്നത്. അതില്‍ നിസാരമായ എണ്ണം മാത്രമാണു പ്രസവ ടൂറിസം വഴി നടക്കുന്നത്