Image

ഇറാന്‍ വലിയ സംഭവമാണോ? (വെള്ളാശേരി ജോസഫ് )

വെള്ളാശേരി ജോസഫ് Published on 24 September, 2019
ഇറാന്‍ വലിയ സംഭവമാണോ? (വെള്ളാശേരി ജോസഫ് )
ഇറാനില്‍ ഫുട്‌ബോള്‍ കളി കാണാന്‍ പോയ സഹര്‍ എന്ന പെണ്‍കുട്ടി സ്വയം തീകൊളുത്തി മരിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴി തെളിച്ചിരിക്കയാണ് ഇപ്പോള്‍. ഇറാനില്‍ പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍  സ്‌റ്റേഡിയത്തില്‍ പ്രവേശനമില്ലാത്തതിനാല്‍ ഫുട്‌ബോള്‍ കളി കാണാനുള്ള ആവേശത്താല്‍ പുരുഷവേഷം ധരിച്ച് സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചതാണ് സഹര്‍ ചെയ്ത കുറ്റം. ഇറാനിയന്‍ പോലീസ് സഹറിനെ കയ്യോടെ പിടികൂടി കോടതിയില്‍ എത്തിക്കുകയും, പിന്നീട് ആ പെണ്‍കുട്ടിയെ ആറു മാസത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. അതുകേട്ട് ഭയന്ന് സഹര്‍ സ്വയം തീകൊളുത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് വഴി തെളിച്ചിരിക്കുന്നത്. കേരളത്തിലിരുന്ന് ഇറാനില്‍ എന്തോ വലിയ വിപ്ലവം നടന്നൂ എന്നൊക്കെ പറയുന്നവര്‍  സഹറിന്റ്റെ ഈ കഥ കേള്‍ക്കണം.

ഇതെഴുതുന്നയാളുടെ ജൂനിയറായി ഡല്‍ഹിയിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച വളരെ മൃദുഭാഷിയും, മര്യാദക്കാരനുമായ ഒരു ഇറാന്‍കാരന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രതി അവിടെ ജയിലിലായി. ഇത് എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. കുറെ നാള്‍ മുമ്പ് ആആഇ ഇസ്ലാമിക വിപ്ലവത്തിന് ശേഷം കമ്യുണിസ്റ്റ് അനുഭാവികളെ മൊത്തം അയത്തൊള്ള ഖൊമേനിയുടെ നെത്ര്വത്ത്വത്തിലുള്ള ഇറാനിയന്‍ സര്‍ക്കാര്‍ കൊലക്കു കൊടുക്കുന്നതിനെ കുറിച്ചുള്ള ഡോക്കുമെന്റ്ററി പ്രക്ഷേപണം ചെയ്തിരുന്നു. അതൊക്കെ കണ്ടിട്ടുള്ളവര്‍ക്ക് ഇറാനിയന്‍ സര്‍ക്കാരിന്റ്റെ മഹത്ത്വം അറിയാം. കേരളത്തില്‍ ചിലരൊക്കെ അയത്തൊള്ള ഖൊമേനിയുടെ നെത്ര്വത്ത്വത്തിലുള്ള ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഇറാന്‍ വലിയ സംഭവമാണെന്ന് പറയുമ്പോള്‍ സുബോധമുള്ളവര്‍ക്ക് അവരോടൊക്കെ സഹതപിക്കാനും, പരിതപിക്കുവാനും മാത്രമേ സാധിക്കുകയുള്ളൂ.

പക്ഷെ ഇന്ത്യയിലെ സ്ത്രീ സ്വാതന്ത്ര്യത്തിന്റ്റേ കാര്യത്തിലും നാം ചില കാര്യങ്ങളൊക്കെ മനസിലാക്കേണ്ടതുണ്ട്. ഹിന്ദി ബെല്‍റ്റിലും, ഇന്ത്യയുടെ വിദൂര ഗ്രാമ പ്രദേശങ്ങളിലും ഇന്നും യാഥാസ്ഥികത്ത്വത്തിന് ഒരു കുറവും ഇല്ലാ. മുസ്‌ലിം കമ്യൂണിറ്റി മാത്രമല്ല ഇവിടെ പ്രശ്‌നക്കാര്‍.  1015  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിഹരിയാന അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമത്തിനരികില്‍ ഉള്ള ഒരു ഫഌറ്റില്‍ ഞാന്‍ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ഗ്രാമത്തിലെ ഒരു സ്ത്രീയെ പോലും മുഖം മറക്കാതെ കണ്ടിട്ടില്ല. ഇന്നിപ്പോള്‍ യുവ തലമുറയില്‍ പെട്ട ആ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ ഒരുപാട് മാറി. ജീന്‍സും, ടോപ്പുമിട്ട് തലയില്‍ സിമന്റ്റ് ചട്ടിയില്‍ ചാണകവുമായി യുവതലമുറയില്‍ പെട്ട പെണ്‍കുട്ടികകളെ ഇന്നവിടെ കാണാം.

'കോഡ് ഓഫ് മോസസ്' അല്ല ലോകത്തില്‍ ഇന്ന് കാണുന്ന ക്രിസ്ത്യാനിറ്റി. ഇന്ന് യൂറോപ്പിലും അമേരിക്കയിലും ഒക്കെ കാണുന്നത് പോസ്റ്റ് ക്രിസ്ത്യന്‍ സമൂഹങ്ങളാണ്  വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാമുഖ്യം കൊടുക്കുന്ന ഭരണകൂടം ആണ് അവിടെയൊക്കെ നിലവില്‍  ഉള്ളത്. പണ്ട് 'കോഡ് ഓഫ് മോസസ്' അല്ലെങ്കില്‍ മോശയുടെ നിയമമനുസരിച്ച് വേശ്യയായ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലണമായിരുന്നു. അങ്ങനെയാണ് മഗ്ദലന മറിയത്തെ കല്ലെറിയാന്‍ ഓടിച്ചത്. അപ്പോള്‍ ക്രിസ്തു ഒരു പുതിയ ന്യായ പ്രമാണം കൊടുത്തു: 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'  എന്നുള്ളത്. ആ രീതിയിലുള്ള മൂല്യ ബോധം ഇന്നും ഇസ്ലാമില്‍ വന്നിട്ടില്ല എന്നത് ഇസ്ലാമിക സമൂഹങ്ങളിലെ സ്ത്രീ വിരുദ്ധത കാണുമ്പോള്‍ പലപ്പോഴും തോന്നാം. പക്ഷെ ആധുനികത വന്ന സ്ഥലങ്ങളുമുണ്ട് ഇസ്ലാമിക രാജ്യങ്ങളില്‍. യു.എ.ഇ.യും, ദുബായ് സിറ്റിയും ഒക്കെ ഇസ്ലാമിക രാജ്യങ്ങളില്‍ തന്നെ ആധുനികവല്‍ക്കരിക്കപ്പെട്ട പ്രദേശങ്ങളാണ്. യു.എ.ഇ. സര്‍ക്കാര്‍ അതുകൊണ്ടു തന്നെ മുസ്ലിം തീവ്രവാദത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുന്നുമില്ല.

'റെനൈസാന്‍സ്', 'റിഫര്‍മേഷന്‍', 'എന്‍ലൈറ്റന്‍മെന്റ്റ്'  ഈ പ്രസ്ഥാനങ്ങള്‍ മധ്യകാല യൂറോപ്പിലെ മതത്തിന്റ്റെ സര്‍വാധിപത്യത്തെ എല്ലാ രീതിയിലും വെല്ലുവിളിച്ചു. വെറുതെയുള്ള ഒരു വെല്ലുവിളിയിലൂടെ പെട്ടെന്നൊരു സാമൂഹ്യമാറ്റം സാധ്യമാകുകയല്ല യൂറോപ്പില്‍ ഉണ്ടായത്; മൂന്നൂറോളം വര്‍ഷങ്ങള്‍ എടുത്താണ് മതാധിപത്യത്തില്‍ നിന്ന് മതനിരപേക്ഷ സമൂഹത്തിലേക്കുള്ള ഒരു സാമൂഹ്യ മാറ്റം യൂറോപ്പില്‍ സാധ്യമായത്. സ്വന്തം മതം പറയുന്നതെല്ലാം ശരിയാണ് എന്ന് അന്ധമായി യൂറോപ്പിലെ ക്രിസ്ത്യാനികള്‍  വിശ്വസിച്ചിരുന്നെങ്കില്‍ ഈ നവീകരണ, നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടാവുകയില്ലായിരുന്നു; യൂറോപ്പും അമേരിക്കയും ഇന്നു കാണുന്ന സാമൂഹ്യ, സാമ്പത്തിക പുരോഗതി നേടുകയില്ലായിരുന്നു. പക്ഷെ മൊത്തത്തില്‍ സാമൂഹ്യ മാറ്റങ്ങള്‍ സംഭവിച്ച ഒരു 'ഏകശില യൂറോപ്പ്' അന്നും ഇല്ല; ഇന്നും ഇല്ല എന്നുള്ളതാണ് വാസ്തവം. ഇന്നിപ്പോള്‍ വികസിത രാജ്യങ്ങളില്‍ മതവും, മതപരമായ ആചാരങ്ങളും ഒരു വ്യക്തിയുടെ തീര്‍ത്തും സ്വകാര്യതയുടെ ഭാഗമാണ്.18 വയസ് തികഞ്ഞാല്‍ ഒരാള്‍  അത് സ്ത്രീയാകട്ടെ; പുരുഷനാകട്ടെ അവിടെ പ്രായപൂര്‍ത്തിയായി. പിന്നീട് അവര്‍ ചെയ്യുന്നതിന്റ്റെ ഒക്കെ ഉത്തരവാദിത്ത്വം അവര്‍ക്ക് മാത്രമാണ്. 

കേരളത്തിലെ സമുദായങ്ങള്‍ക്കിടയില്‍; പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിനുള്ളില്‍ അങ്ങനെയുള്ളൊരു ആധുനികവല്‍ക്കരണപ്രക്രിയ ഇനിയും വന്നിട്ടില്ല. കേരളത്തില്‍ മുസ്‌ലിം സംഘടനകള്‍ ഒരുകാലത്ത് നിര്‍വഹിച്ച സാംസ്‌കാരിക രാഷ്ട്രീയ ഇടപെടലുകള്‍ ഇന്നിപ്പോള്‍ പലരും ഓര്‍മിക്കാറില്ല. അവരെ തീവ്രവാദികളും, കടുത്ത യാഥാസ്ഥിതികരും ആയും ചിത്രീകരിക്കുമ്പോള്‍ എം.ടി.  യും, ഇടശേരിയും, വള്ളത്തോളും, പി.കുഞ്ഞിരാമന്‍ നായരും, ഉറൂബും എല്ലാം ചന്ദ്രികയില്‍ ഒരുകാലത്ത് എഴുതിയിട്ടുണ്ട് എന്നുള്ള കാര്യം കൂടി ഓര്‍മിക്കണം. ചന്ദ്രികക്ക് ഓണപ്പതിപ്പും ഉണ്ടായിരുന്നു. പ്രമുഖ സാഹിത്യാകാരന്മാരെല്ലാം അതില്‍ എഴുതിയിട്ടുമുണ്ട്. ഇപ്പോള്‍ സംഘ പരിവാറുകാര്‍ മുസ്ലീങ്ങള്‍ക്കെതിരെ കണ്ടമാനം വിദ്വേഷ പ്രചാരണം നടത്തുന്നത് മുസ്ലീങ്ങളെ കൂടുതല്‍ കൂടുതല്‍ യാഥാസ്ഥിതികത്ത്വത്തിലേക്ക് അടുപ്പിക്കുകയാണ്. 
ഇറാന്‍ വലിയ സംഭവമാണോ? (വെള്ളാശേരി ജോസഫ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക