Image

'മീടു' ലൈംഗീകാരോപണം: യുവനടിക്ക് മറുപടിയുമായി സിദ്ദിഖ്

Published on 22 May, 2019
'മീടു' ലൈംഗീകാരോപണം: യുവനടിക്ക് മറുപടിയുമായി സിദ്ദിഖ്
തനിക്കെതിരെ ഉയര്‍ന്ന ലൈംഗീകാരോപണത്തിന് പരിഹാസ മറുപടിയുമായി നടന്‍ സിദ്ദിഖ്. സിദ്ദിഖ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി യുവനടിയാണ് രംഗത്തെത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പിലൂടെയാണ് യുവനടി പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയുടെ ആരോപണത്തിന് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വീഡിയോ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ ബ്രജിത്ത് എന്ന വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ഇഷ്ടമാണ് എന്ന് പറയുന്ന വീഡിയോ ആണ് അദേഹം പങ്കുവെച്ചിരിക്കുന്നത്. യുവതിയോട് 'ഐ ലവ് യൂ' എന്ന് പറയുമ്പോള്‍ തിരികെ 'മീ ടൂ' എന്ന യുവതിയുടെ മറുപടി കേട്ട് പേടിച്ച് ഓടുന്ന സീന്‍ ആണ് മറുപടിയെന്നോണം സിദ്ദിഖ് ഫെയ്‌സ്ബുക്കിലുടെ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോ പങ്കുവെച്ചുവെങ്കിലും മറ്റ് ഹാഷ്ടാഗുകളൊന്നും അദേഹം നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തന്റെ ക്ഷണം സ്വീകരിച്ചാണ് 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യു ചടങ്ങില്‍ ഈ കുട്ടി മാതാപിതാക്കളെയും കൂട്ടി എത്തിയത്. ചടങ്ങിനു ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് മടങ്ങിയത്. പിന്നാലെ ഈ കുട്ടി ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും ആരോപണത്തില്‍ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല എന്നാണ് സിദ്ധിഖ് പറയുന്നത്.

രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് താരത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ലൈംഗീകാധിക്ഷേപം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും ഫെയ്‌സ്ബുക്കില്‍ യുവനടി കുറിച്ചിരുന്നു. ഡബ്ല്യുസിസിയ്‌ക്കെതിരെ നേരത്തെ കെപിഎസ്സി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ദൃശ്യങ്ങളും പങ്കുവച്ചാണ് നടി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

നേരത്തെ സംവിധായകന്‍ രാജേഷ് ടച്ച് റിവറിനെതിരെ മീടൂ ആരോപണവുമായി നടി രംഗത്തുവന്നിരുന്നു. സംവിധായകനില്‍ നിന്നും മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്‌മെയിലിങ്ങും തനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നാണ് നടി ആരോപിച്ചത്. പാതിരാത്രി തന്റെ ഫോണിലേക്ക് മിസ്ഡ്‌കോള്‍ ചെയ്യുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും കഴിഞ്ഞ വര്‍ഷം പരാമര്‍ശിച്ചിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക