Image

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

Published on 21 April, 2021
ജെ & ജെ വാക്സിൻ:   ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി
ജോൺസൺ ആൻഡ് ജോൺസന്റെ  വാക്സിൻ ഉപയോഗിക്കന്നത് മൂലം  രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ (ഇ യു) കണ്ടെത്തി. രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറവുള്ളവർക്ക് രക്തം കട്ടപിടിക്കുന്നതുൾപ്പെടെ ഗുരുതര പാർശ്വഫലം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് വാക്സിന്റെ വിവരങ്ങൾക്കൊപ്പം എഴുതിച്ചേർക്കണമെന്നാണ് ഇ യു സുരക്ഷാ സമിതിയുടെ നിർദ്ദേശം. ആരോഗ്യ പ്രൊഫഷണലുകളും സ്വീകർത്താക്കളും ഇക്കാര്യത്തിൽ ബോധവാന്മാരായിരിക്കാൻ വേണ്ടിയാണ് മുന്നറിയിപ്പ് നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്. 

വാക്സിൻ സ്വീകരിക്കുന്നവർക്ക് രോഗം ബാധിച്ചാൽ ആശുപത്രിയിൽ പോകേണ്ടത്ര സങ്കീർണമാവുക ഇല്ലെന്നും മരണസാധ്യത കുറവാണെന്നും ഉള്ള മെച്ചം ഏജൻസി ചൂണ്ടിക്കാട്ടി. രക്തം കട്ടപിടിക്കുന്നത് അപൂർവമായ പ്രതിഭാസം മാത്രമാണെന്നും, പ്രതിരോധ മരുന്നിന്റെ ഗുണഫലങ്ങളുമായി താരതമ്യം ചെയ്‌താൽ അത് നിസാരമാണെന്നും ഏജൻസി  വിശദീകരിച്ചു.

 മതത്തിന്റെ ആനുകൂല്യത്തിൽ  വാക്സിനേഷനിൽ നിന്ന് ഒഴിവാക്കുന്ന നിയമം  കണക്ടികട്ടിൽ നിരോധിച്ചു 

കുട്ടികൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട പല വാക്സിനുകളോടും വിമുഖത കാണിക്കുന്ന നല്ലൊരു വിഭാഗം കണക്ടിക്കട്ടിലുണ്ട്. മതത്തിന്റെ പേരിൽ ഇവരെ വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 

 മതത്തിന്റെ ആനുകൂല്യത്തിൽ  വാക്സിനേഷനിൽ നിന്ന് ഒഴിവാക്കുന്ന നിയമം നിരോധിച്ചുകൊണ്ടുള്ള ബിൽ കണക്ടിക്കട്ടിലെ ഹൗസിൽ ചൊവ്വാഴ്‌ച പാസായി. 90-53 വോട്ടുകൾക്ക് പാസായ ബിൽ  റിപ്പബ്ലിക്കന്മാരുടെ കടുത്ത എതിർപ്പ് അതിജീവിച്ചു . ഡെമോക്രറ്റുകൾക്ക് മേൽക്കൈ ഉള്ള സെനറ്റിന്റെ അംഗീകാരത്തിന് ബിൽ സമർപ്പിച്ചിരിക്കുയാണ്.

വാക്സിനേഷൻ നൽകുന്ന സുരക്ഷിതത്വവും ഫലപ്രാപ്തിയും മുൻ നിർത്തിയാണ് ഇങ്ങനൊരു നീക്കം.
അഞ്ചാം പനി പോലുള്ള രോഗങ്ങൾക്ക് വാക്സിൻ എടുക്കാത്ത പ്രത്യേക മതവിശ്വാസികളുടെ കുട്ടികൾക്ക് രോഗം പിടിപെടുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാനാണ് നിയമം കൊണ്ടുവരുന്നത്

അസഹ്യമായ ചൊറിച്ചിൽ കോവിഡ് വാക്സിന്റെ പാർശ്വഫലമെന്ന് പഠനം 

ഇസ്രായേലിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ ആറു പേർക്ക്  'ഹെർപൈസ  സോസ്റ്റർ' എന്നറിയപ്പെടുന്ന അസഹ്യമായ ചൊറിച്ചിൽ പാർശ്വഫലമായി കണ്ടത്. ആദ്യം ചെറിയ തടിപ്പ് പോലെ കാണപ്പെടുമ്പോൾ തന്നെ ചികിത്സ തേടിയില്ലെങ്കിൽ ഞരമ്പിന് ക്ഷതം ഏൽക്കുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും. ചിലരിൽ വല്ലാത്ത പുകച്ചിലും ഉണ്ടായതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വാതം  പോലുള്ള രോഗാവസ്ഥ ഉള്ളവരിലാണ് ഇങ്ങനൊരു പാർശ്വഫലം ഉണ്ടാകാൻ കൂടുതൽ സാധ്യതയെന്ന്  ഗവേഷകർ അഭിപ്രായപ്പെട്ടു.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

നമ്മുടെ  വാക്സിൻ പ്രവർത്തനം സ്ഥിരമായി പുരോഗതി കൈവരിക്കുന്നുണ്ട്.  അഭൂതപൂർവമായ ഈ യജ്ഞത്തിന് ചുക്കാൻ പിടിക്കുന്ന ആരോഗ്യ വിദഗ്ധർക്കും സന്നദ്ധ പ്രവർത്തകർക്കും  നന്ദി. അവരുടെ സേവനത്തോടുള്ള നമ്മുടെ മതിപ്പും കൃതജ്ഞതയും കാണിക്കാനുള്ള ഏറ്റവും നല്ല മാർഗം വാക്സിനേഷൻ എടുക്കുകയും , പുതിയ അണുബാധ തടയാൻ സഹായിക്കുന്ന സുരക്ഷാ നടപടികൾ തുടരുന്നതിലൂടെയുമാണ്. ഞങ്ങൾ വളരെയധികം മുന്നോട്ട് പോയിട്ടുണ്ടെങ്കിലും,  വൈറസ് ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. കോവിഡിനെ പരാജയപ്പെടുത്തുന്നതിന് നമ്മൾ ഐക്യത്തോടെയും കരുതലോടെയും ഇരിക്കേണ്ടതുണ്ട്.
 
* കോവിഡ്  ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം  3,873 ആയി ഉയർന്നു.  116,483 ടെസ്റ്റുകളിൽ 3,922 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്:3.37 ശതമാനം . 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.80 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 823 രോഗികളുണ്ടായിരുന്നു, 
മരണസംഖ്യ:  45.
 *  ന്യൂയോർക്കിലെ 42.1 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ്  വീതം സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 154,049 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്കിൽ  ആകെ 13,582,969 ഡോസുകൾ നൽകി, ന്യൂയോർക്കിലെ 28.8 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി. 
 * ന്യൂയോർക്കിന്റെ സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമായി പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിന്, സ്റ്റേറ്റ്  എക്സൽസിയർ പാസ് ലോഞ്ച് ചെയ്തു. കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖയാണിത്. വാക്സിനേഷൻ സ്റ്റാറ്റസ്  അല്ലെങ്കിൽ സമീപകാല കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണ് ഫലം എന്ന് തെളിയിച്ചുകൊണ്ട് ഇവന്റുകളിലേക്കും  ബിസിനസ്സുകളിലേക്കും പ്രവേശനം നേടുന്നതിന്  ന്യൂയോർക്കുകാരെ അനുവദിക്കുന്ന പാസാണിത്. 
* കോവിഡ് സമയത്ത് ജനങ്ങൾക്കുണ്ടായേക്കാവുന്ന  മാനസികവും വൈകാരികവുമായ ബുദ്ധിമുട്ട് കുറച്ചുകാണാൻ കഴിയില്ല. ന്യൂയോർക്കുകാർക്ക്   വേണമെങ്കിൽ https://headspace.com/ny സന്ദർശിക്കുകയോ  അല്ലെങ്കിൽ‌ 1-844-863-9314 എന്ന നമ്പറിൽ  വിളിക്കുകയോ ചെയ്യാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക