Image

കൊല്ലത്ത് കോട്ട കാക്കാനുറച്ച് എല്‍ഡിഎഫ് ; പിടിച്ചെടുക്കാന്‍ യുഡിഎഫ് (ജോബിന്‍സ് തോമസ്)

Published on 21 April, 2021
കൊല്ലത്ത് കോട്ട കാക്കാനുറച്ച് എല്‍ഡിഎഫ് ; പിടിച്ചെടുക്കാന്‍ യുഡിഎഫ് (ജോബിന്‍സ് തോമസ്)
കൊല്ലം കണ്ടവനില്ലം വേണ്ട എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം കണ്ടവര്‍ ഇല്ലം ചുവക്കും എന്നാണ് പറഞ്ഞത്. കാരണം 2016 തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കൊല്ലം ചുവപ്പു കോട്ടയായി മാറുകയായിരുന്നു. ആകെയുള്ള 11 മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 92 സീറ്റ് നേടി തിരുവനന്തപുരത്തെത്താന്‍ കൊല്ലം ഇടതുപക്ഷത്തിനു മുന്നില്‍ വിരിച്ചത് ചുവപ്പു പരവതാനിയായിരുന്നു. ഇക്കൊല്ലവും മുഴുവന്‍ മണ്ഡലങ്ങളും നേടുമെന്നാണ് ഇടതു കണക്കുകള്‍ എന്നാല്‍ ചില മണ്ഡലങ്ങള്‍ പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുന്നു.

ആര്‍എസ്പി , കേരള കോണ്‍ഗ്രസ് ബി എന്നീ പാര്‍ട്ടികള്‍ മത്സരിക്കുന്നതും സ്വാധീനമുള്ളതുമായ മണ്ഡലങ്ങള്‍ കൊല്ലം ജില്ലയിലാണ്. ആര്‍എസ്പി യുടെ വിഭാഗങ്ങള്‍ ഇടതിലും വലതിലുമുള്ളപ്പോള്‍ കേരളാ കോണ്‍ഗ്രസ് ബി ഇടതുപക്ഷത്തിനൊപ്പമാണ്. താരപ്രഭയുള്ള രണ്ട് മണ്ഡലങ്ങള്‍ കൊല്ലം ജില്ലയിലുണ്ട് മുകേഷ് മത്സരിക്കുന്ന കൊല്ലവും കെ.ബി ഗണേഷ് കുമാര്‍ മത്സരിക്കുന്ന പത്തനാപുരവുമാണ് ഇവ.

ഇടതു സര്‍ക്കാരിനെ അവസാനസമയത്ത് ഏറ്റവും വലച്ച ആഴക്കടല്‍ മത്സ്യബന്ധന കാരാര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ജില്ലയാണ് കൊല്ലം ഇത് യുഡിഎഫ് നല്ല രീതിയില്‍ തന്നെ പ്രചരണായുധമാക്കുകയും ചെയ്തിരുന്നു

11 നിയമസഭാമണ്ഡലങ്ങളാണ് കൊല്ലം ജില്ലയിലുള്ളത്. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍ കൊട്ടാരക്കര , പത്തനാപുരം, പുനലൂര്‍, ചടയമംഗലം,കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. 77 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മാറ്റുരച്ചത്. ഇതില്‍ 12 പേര്‍ വനിതകളായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പ് ഫലമാണ് എല്‍ഡിഎഫിന് ആത്മ വിശ്വാസം നല്‍കുന്നതെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മുന്‍തൂക്കമാണ് യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്.

കൊല്ലം ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന നിയോജക മണ്ഡലമാണ് കൊല്ലം . ഇവിടെ സിനിമാ താരവും നിലവിലെ എംഎല്‍എയുമായ മുകേഷ് തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥി ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് യുഡിഎഫിനായി മത്സരിച്ചത്. സീറ്റ് കിട്ടില്ല എന്ന സൂചനയെതുടര്‍ന്ന് ബിന്ദു കൃഷ്ണ ഡിസിസി ഓഫീസില്‍ പൊട്ടിക്കരഞ്ഞതും ഇതേ തുടര്‍ന്നുണ്ടായ ബഹളങ്ങളും സ്ംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മാത്രമല്ല മത്സരിക്കുന്നെങ്കില്‍ അത് കൊല്ലത്തെ ഉള്ളു എന്ന വാശിയും ബിന്ദു കൃഷ്ണയ്ക്കുണ്ടായിരുന്നു. നിലവിലെ എംഎല്‍എ യായ മുകേഷിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ ഇവിടെ ചര്‍ച്ചയായിരുന്നു മുകേഷിലൂടെ മണ്ഡലം നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ് പറയുമ്പോളും കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. എം സുനിലാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

കൊല്ലത്തു നിന്നു ചവറയിലെത്തിയാല്‍ ഇവിടെ മക്കള്‍ തമ്മിലുള്ള മത്സരമാണ് നടക്കുന്നത് യുഡിഎഫിനായി ഷിബു ബേബി ജോണും എല്‍ഡിഎഫിനായി മുന്‍ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ഡോ. സുജിത് വിജയന്‍ പിള്ളയും തമ്മിലാണ് ഇവിടെ മത്സരം. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് പറയുമ്പോളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച ലീഡ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിലനിര്‍ത്താനായി എന്നതിന്റെ ആത്മവിശ്വാസത്തില്‍ മണ്ഡലം ഷിബു ബേബി ജോണിലൂടെ പിടിച്ചെടുക്കുമെന്നാണ് യുഡിഎഫ് അവകാശവാദം. വിവേക് ഗോപനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സിപിഐ അല്പം വിയര്‍പ്പൊഴുക്കിയ മണ്ഡലമാണ് ചടയമംഗലം. മണ്ഡലം കമ്മിറ്റികള്‍ നിര്‍ദ്ദേശിച്ച മുസ്തഫയെ തഴഞ്ഞ് ജെ ചിഞ്ചുറാണിക്ക് സീറ്റ് നല്‍കിയതായിരുന്നു പ്രശ്‌നം. എന്നാല്‍ മുസ്തഫ ഒടുവില്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നാണ് സിപിഐ അവകാശവാദം. എല്‍ഡിഎഫിന് ശക്തമായ സംഘടനാ സംവിധാനമുള്ള ഇവിടെ വിജയം ഉറപ്പാണെന്നാണ് അവരുടെ അവകാശവാദം . എംഎം നസീറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വിഷ്ണു പട്ടത്താനം എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നു.

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീണ്ടും മത്സരത്തിനിറങ്ങുന്ന മണ്ഡലമാണ് കുണ്ടറ. ആഴക്കടല്‍ മത്സ്യബന്ധനകരാറായിരുന്നു ഇവിടെ യുഡിഎഫിന്റെ പ്രധാന പ്രചരണായുധം. ഈ വിഷയമുയര്‍ത്തി ഒരു അട്ടിമറി യുഡിഎഫ് പ്രതീക്ഷിക്കുന്നതിനാല്‍ പിസി വിഷ്ണുനാഥിനെയാണ് യുഡിഎഫ് മത്സരത്തിനിറക്കിയിരിക്കുന്നത്. എന്നാല്‍ മ്ണ്ഡലം സുരക്ഷിതമാണെന്ന് സിപിഎം ഉറപ്പിച്ചു പറയുന്നു. വനജ വിദ്യാധരനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

താരശോഭയുളള മറ്റൊരു മണ്ഡലമാണ് പത്തനാപുരം . നിലവിലെ എംഎല്‍എയും സിനിമാ താരവുമായ കെ. ബി ഗണേഷ് കുമാറാണ് ഇവിടെ എല്‍ഡിഎഫിനായി അങ്കം കുറിച്ചത്. ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ സ്ഥിരം മുഖമായ
കെപിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഗണേഷിനിത് അഞ്ചാം മത്സരമാണ്. ഗണേഷ് കുമാറിന്റെ നില ഭദ്രമാണെന്ന് പറയുമ്പോളും ശക്തമായ പ്രചരണമാണ് ഇവിടെ യുഡിഎഫ് നടത്തിയത്. ജിതിന്‍ ദേവാണ് ബിജെപിയ്ക്കായി മത്സരിച്ചത്.

ജില്ലയില്‍ യുഡിഎഫ് പ്രതീക്ഷ വെയ്ക്കുന്ന മറ്റൊരു മണ്ഡലമാണ് കരുനാഗപ്പള്ളി . കെപിസിസി ജനറല്‍ സെക്രട്ടറി. സി.ആര്‍ മഹേഷാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി , സിറ്റിംഗ് എംഎല്‍എ ആര്‍ രാമ ചന്ദ്രനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി . ബിറ്റി സുധീറായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

മുസ്ലീംലീഗിന് സീറ്റ് വിട്ടുകൊടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അതിശക്തമായ പ്രതിഷേധമുയര്‍ന്ന മണ്ഡലണാണ് പുനലൂര്‍. അബ്ദു റഹ്‌മാന്‍ രണ്ടത്താണിയാണ് ലീഗിനുവേണ്ടി ഇവിടെ മത്സരിക്കുന്നത്. പിഎസ് സുപാലാണ് ഇടതു സ്ഥാനാര്‍ത്ഥി പുനലൂര്‍ ഇടതുപക്ഷം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ്. ആയൂര്‍ മുരളിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചെങ്കിലും  ബിജെപി രണ്ടാം സ്ഥാനത്തെത്തിയതിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് ചാത്തന്നൂര്‍. മുന്നണിയെ രണ്ടാം സ്ഥാനത്തെത്തിച്ച ബി ബി ഗോപകുമാറിനെ തന്നെയാണ് ഇത്തവണയും ബിജെപി മത്സരിപ്പിച്ചത്. രണ്ടു തവണ വിജയിച്ച സിപിഐയിലെ ജിഎസ് ജയലാല്‍ തന്നെയാണ് ഇവിടെ ഇത്തവണയും ഇടതു സ്ഥാനാര്‍ത്ഥി. എന്‍ പീതാംബരക്കുറുപ്പാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

കൊട്ടാരക്കരയില്‍ കെ.എന്‍ ബാലഗോപാലാണ് ഇടത് സ്ഥാനാര്‍ത്ഥി ജില്ലാപഞ്ചായത്തംഗം ആര്‍ രശ്മിയാണ് യുഡിഎഫിനായി മത്സരിക്കുന്നത് സീറ്റ് നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസമാണ് ഇവിടെ എല്‍ഡിഎഫിനുള്ളത്. വയ്ക്കല്‍ സോമനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

യുഡിഎഫിലേയും എല്‍ഡിഎഫിലേയും ആര്‍എസ്പികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണ്  കുന്നത്തൂര്‍ . കഴിഞ്ഞ തവണത്തെ മത്സരത്തിന്റെ തനിയാവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. അഞ്ചാം അങ്കത്തിനിറങ്ങുന്ന എല്‍ഡിഎഫിന്റെ കോവൂര്‍ കുഞ്ഞുമോനെ യുഡിഎഫിലെ ഉല്ലാസ് കോവൂരാണ് നേരിടുന്നത്. രാജി പ്രസാദാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ഇരവിപുരത്ത് സിറ്റിംഗ് എംഎല്‍എ എം നൗഷാദിനെയാണ് സിപിഎം വീണ്ടും മത്സരിപ്പിച്ചത്. ആര്‍ എസ് പിയിലെ ബാബു ദിവാകരനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രഞ്ജിത് രവീന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

കൊല്ലവും ചവറയും കരുനാഗപ്പള്ളിയുമാണ് യുഡിഎഫ് പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങള്‍ പിസി വിഷ്ണുനാഥ് മത്സരിക്കുന്ന കുണ്ടറയിലും നേരിയ പ്രതീക്ഷ യുഡിഎഫിനുണ്ട് എന്നാല്‍ ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടായാല്‍ കുടുതല്‍ മണ്ഡലങ്ങള്‍ നേടാമെന്നും ഇവര്‍ കരുതുന്നു. ചാത്തന്നൂരിലാണ് ബിജെപി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. എന്നാല്‍ കൊല്ലം ചുവപ്പു കോട്ടതന്നെയാണെന്നും 11 സീറ്റും ഉറപ്പാണെന്നുമാണ് എല്‍ഡിഫ് വിലയിരുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക